ലോക്ക് ഡൗണിലും ഒരുമയോടെ കത്തിയും നൂലുമായി അതിജാഗ്രതയിൽ നിലകൊണ്ട മെഡിക്കൽ സംഘത്തിന് അഭിമാനവിജയം. ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലെ കരുതലിന്റെ വിരൽസ്പർശമാണു കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചത്. ആറാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കാണ് കോട്ടയം മെഡിക്കൽ കോളജ് ഇന്നലെ സാക്ഷ്യം വഹിച്ചത്.
ഇന്നലെ പുലർച്ചെ 5.15ന് ഹൃദയവും വഹിച്ചുകൊണ്ടുള്ള പ്രത്യേക ആംബുലൻസ് കാർഡിയോളജി മന്ദിരത്തിനു മുന്നിലെത്തി. 5.20ന് ശസ്ത്രക്രിയാ തീയറ്ററിലെത്തിച്ചു. ഹൃദയംമാറ്റി വയ്ക്കുന്നതിന് 5.25ന് ശസ്ത്രക്രിയ ആരംഭിക്കുകയും രാവിലെ 7.30നു പൂർത്തിയാക്കുകയും ചെയ്തു.
മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം കല്ലന്പലം സ്വദേശി ശ്രീകുമാറിന്റെ ഹൃദയമാണ് ലോക്ക് ഡൗണ്‍ സമയമായതിനാൽ പോലീസ് അകന്പടിയില്ലാതെ ഒന്നേമുക്കാൽ മണിക്കൂർ കൊണ്ടു റോഡ് മാർഗം മെഡിക്കൽ കോളജിലെത്തിച്ചത്. അതിരന്പുഴ തെള്ളകം കൊറ്റിയാത്ത് കെ.എൽ. ജോസി(62) നാണ് ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകിയത്.
കല്ലന്പലത്തിനടുത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീകുമാറിനു വെള്ളിയാഴ്ച രാവിലെ മസ്തിഷ്ക മരണം സംഭവിച്ചു. തുടർന്ന് ഭാര്യ ബേബി ബിന്ദുവും മകൻ സ്വാതിനും അവയദാനത്തിന് സമ്മതിച്ചു. ഹൃദയം കോട്ടയം മെഡിക്കൽ കോളജിന് നൽകാൻ തീരുമാനമായതോടെ ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവിയും ആശുപത്രി സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറിന്റെ നിർദേശപ്രകാരം ജോസിന് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് അവസരമുണ്ടായി. ഒ നെഗറ്റീവ് ഗ്രൂപ്പിൽപ്പെട്ട ഹൃദയം ലഭിക്കുന്നതിനായി മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുകയായിരുന്നു ജോസ്.
കോട്ടയം മെഡിക്കൽ കോളജിന് ഹൃദയം ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ വീട്ടിൽ കഴിയുകയായിരുന്ന ജോസിനെ ഉടൻ മെഡിക്കൽ കോളജിലേക്ക് വിളിച്ചുവരുത്തി. വെള്ളിയാഴ്ച രാവിലെ 10ന് മെഡിക്കൽ കോളജിലെത്തിയ ജോസിനെ കോവിഡ് 19 അടക്കമുള്ള വിവിധ പരിശോധനയ്ക്കു വിധേയമാക്കിയശേഷം തിയറ്ററിലേക്കു മാറ്റി. തുടർന്ന് ഹൃദയം കൊണ്ടുവരുന്നതിനുള്ള പ്രത്യേകതരം കാസ്റോൾ ബോക്സ് കൊച്ചിയിൽനിന്ന് എയർ ഫോഴ്സ് 40മിനിറ്റുകൊണ്ടു വൈകുന്നേരം മൂന്നരയോടെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു.
ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഹാർട്ട് ഓഫ് കോട്ടയം ആംബുലൻസിൽ 3.30നു തിരുവനന്തപുരത്തിനു തിരിച്ചു. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ റോഡിൽ പോലീസിന്റെ സേവനം ആവശ്യമാണ്. ലോക്ക് ഡൗണ്‍ കാരണം പോലീസ് സേവനം ആവശ്യമായി വന്നില്ല. വൈകുന്നേരം ആറിനു തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിയെങ്കിലും ശ്രീകുമാറിന്റെ ശരീരത്തിൽനിന്നു വിവിധ അവയവങ്ങൾ എടുക്കേണ്ടിയിരുന്നതിനാൽ കൂടുതൽ സമയം വേണ്ടിവന്നു. കരളിനും വൃക്കകൾക്കും ശേഷം അവസാനമായി ഹൃദയം എടുത്തു പുലർച്ചെ 3.30ന് കോട്ടയത്തേക്ക് തിരിച്ചു. 5.15ന് ഹൃദയവും വഹിച്ച കൊണ്ടുള്ള ആംബുലൻസ് ഇവിടെ എത്തിക്കുകയായിരുന്നു. തൊഴിലാളിയായ ജോസിന് ഒരു വർഷം മുന്‍പാണ് ഹൃദയ സംബന്ധമായ അസുഖം തുടങ്ങിയത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ ഹൃദയത്തിന്റെ പ്രവർത്തനം 15 ശതമാനത്തിനു താഴെയാണെന്നു കണ്ടെത്തി. തുടർന്നാണ് മറ്റൊരു ഹൃദയം തുന്നിച്ചേർക്കാനുള്ള തീരുമാനത്തിലെത്തിയത്.
ഹൃദയം പകർന്നു കോട്ടയം
05:48 PM Apr 19, 2020 | Deepika.com