ഡൽഹിയിലെ ഓഫീസ് അതിഥി തൊഴിലാളികളെ സഹായിക്കാനുള്ള കണ്ട്രോൾ റൂം ആക്കി മാറ്റി കോണ്ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി. പശ്ചിമ ബംഗാളിലും മറ്റു സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ സഹായിക്കുന്നതിനാണ് ഇവിടെ മുഴുവൻ സമയ കണ്ട്രോൾ റൂം പ്രവർത്തിക്കുന്നത്. തന്റെ പേഴ്സണൽ സ്റ്റാഫിനൊപ്പം അധീറിന്റെ ഭാര്യ അതാഷിയും ഒപ്പമുണ്ട്. തൊഴിലാളികുടെ ദുരവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ പെടുത്താനും കോണ്ഗ്രസ് പ്രവർത്തകർ വഴി സഹായമെത്തിക്കാനുമാണ് അധീർ രഞ്ജൻ ശ്രമിക്കുന്നത്.
ഓഫീസിലേക്ക് നിരന്തരം വന്നു കൊണ്ടിരിക്കുന്ന ഫോണ് കോളുൾ എടുക്കാനും കുടുങ്ങിക്കിടക്കുന്നവരുടെ വിശദാംശങ്ങൾ തയാറാക്കുന്നതിനും ഭാര്യ അതാഷിയും ജോലിക്കാരും ശ്രദ്ധിക്കുന്നു. പശ്ചിമബംഗാളിൽ നിന്നു മാത്രം സഹായം അഭ്യർഥിച്ച് പ്രതിദിനം അഞ്ഞൂറിലധികം ഫോണ് വിളികൾ എത്തുന്നുണ്ടെന്ന് അധീർ രഞ്ജൻ പറഞ്ഞു. തന്റെ മണ്ഡലമായ ബ്രഹ്മാപൂരിൽ നിന്നാണ് ഏറ്റവും അധികം വിളികൾ എത്തുന്നത്. പലരും ഭക്ഷണവും താമസവും കിട്ടാതെ ഫോണിൽ കൂടി കരയുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന മുഖ്യമന്ത്രിയേയും മറ്റ് എംപിമാരെയും ബന്ധപ്പെടുന്നുണ്ട്. അതിനുപുറമേ കോണ്ഗ്രസ് പ്രവർത്തകർ വഴിയും തൊഴിലാളികൾക്കു സഹായമെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ തയാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അധീർ രഞ്ജൻ ചൗധരിയുടെ ഓഫീസ് അതിഥി തൊഴിലാളികൾക്കുള്ള കണ്ട്രോൾ റൂം
05:13 PM Apr 19, 2020 | Deepika.com