കൊറോണ വൈറസിന്റെ ആരംഭം ചൈനയിലെ വുഹാൻതന്നെ ആകണമെന്നു നിർബന്ധമില്ലെന്നും സെപ്റ്റംബർ പകുതിയോടെതന്നെ വൈറസിന്റെ വ്യാപനം ആരംഭിച്ചിട്ടുണ്ടാകാമെന്നും വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചു ഗവേഷണം നടത്തുന്ന കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ജനിതക വിഭാഗത്തിലെ ശാസ്ത്രജ്ഞർ.
ഡിസംബർ മുതൽ മാർച്ച് വരെയുള്ള അണുബാധയുടെ ജനിതക ചരിത്രം മാപ്പ് ചെയ്തപ്പോൾ എ, ബി, സി എന്നിങ്ങനെ മൂന്നു വ്യത്യസ്തവും എന്നാൽ പരസ്പരം ബന്ധപ്പെട്ടതുമായ വകഭേദങ്ങൾ കണ്ടെത്തിയെന്നും ഇവർ പറയുന്നു.
വൈറസ് ടാസ്ക്ഫോഴ്സ്
കൊറോണ വൈറസ് വാക്സിൻ അതിവേഗം വികസിപ്പിക്കാനും ഉത്പാദിപ്പിക്കാനുമായി ബ്രിട്ടീഷ് സർക്കാർ ഒരു കൊറോണ വൈറസ് ടാസ്ക്ഫോഴ്സ് രൂപീകരിച്ചു. ഇതുപ്രകാരം 21 പുതിയ ഗവേഷണ പദ്ധതികൾക്കാണ് സർക്കാർ ധനസഹായം നൽകുന്നത്. ഇതിന്റെ റിസൾട്ട് വിജയകരമായി എന്നു ലഭിക്കും എന്ന് പറയാനാകില്ല എന്നും ഗവേഷണം ചിലപ്പോൾ മാസങ്ങൾ തന്നെ എടുത്തേക്കാം എന്നുമാണ് ബിസിനസ് സെക്രട്ടറി അലോക് ശർമ്മ മാധ്യമങ്ങളോടു പറഞ്ഞത്.
ഇതിന്റെ ഭാഗമായി സെപ്റ്റംബറോടെ പത്തു ലക്ഷം കൊറോണ വൈറസ് വാക്സിനുകൾ ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങൾ നടന്നു വരുന്നതായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാർ പറഞ്ഞു.
അടുത്ത ആഴ്ച ഇതിന്റെ ആദ്യ ട്രയലുകൾ ഓക്സ്ഫഡിൽ നടക്കും. അയ്യായിരം കോവിഡ് ബാധിതരായ ആളുകളാണ് ട്രയലിൽ പങ്കെടുക്കാൻ സന്നദ്ധരായി മുന്നോട്ടു വന്നിരിക്കുന്നത്. ഇനിയും ആളുകൾ മുന്നോട്ടു വരുമെന്നാണു പ്രതീക്ഷിക്കുന്നത്.
എല്ലാ രോഗികൾക്കും സ്വാഗതം!
കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മറ്റു അസുഖങ്ങൾ ഉള്ള ആളുകൾ അത്യാഹിത വിഭാഗത്തിൽ ഉൾപ്പെടെ എത്തുന്നില്ല എന്ന റിപ്പോർട്ട് ലോകത്തെന്പാടും നിന്നു വരുന്നുണ്ട്. ഇക്കാര്യത്തിൽ ആളുകളെ ബോധവത്കരിക്കാൻ ഈസ്റ്റ് ലണ്ടനിലെ ന്യൂഹാം യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അത്യാഹിത വിഭാഗത്തിലെ ചികിത്സയും സാധാരണ ചികിത്സയും ആവശ്യമുള്ളവരെ ആശുപത്രികളിലേക്കു ക്ഷണിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽകൂടി പുറത്തുവിട്ടു.
നൂറ്റിനാല്പതോളം ഭാഷകൾ സംസാരിക്കുന്ന ആളുകൾ ലണ്ടൻ നഗരത്തിൽ ഉണ്ടെന്നാണു കണക്കുകൾ. അതുകൊണ്ടുതന്നെ മലയാളത്തിൽ ഉൾപ്പെടെ വിവിധ ഭാഷകൾ സംസാരിക്കുന്ന ജീവനക്കാരെ ഉൾപ്പെടുത്തി ആണ് ഈ വിഡിയോ ദൃശ്യവത്്കരിച്ചിരിക്കുന്നത്.
ബ്രിട്ടീഷുകാരെ തിരിച്ചെത്തിക്കും
ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് പൗരന്മാരെ തിരികെ എത്തിക്കാൻ പുതുതായി പതിനേഴു ചാർട്ടർ വിമാനങ്ങൾകൂടി ഇന്ത്യയിലേക്ക്. ഇരുപത്തോരായിരം പേരെയാണ് തിരികെ എത്തിക്കാനുണ്ടായിരുന്നത്. ഇതുവരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നായി അയ്യായിരം പേരെ തിരികെ എത്തിച്ചു.
വിവിധ രാജ്യങ്ങളിലെ ബ്രിട്ടിഷ് പൗരന്മാരെ തിരികെ എത്തിക്കാൻ സർക്കാർ പ്രത്യേക പദ്ധതി തയാറാക്കി തുക വകയിരുത്തിയിരുന്നു. അതേസമയം, കോവിഡ് മൂലം മരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം അൻപത്തിനാലായി ഉയർന്നു.
ആരോഗ്യ പ്രവർത്തകർക്കു മതിയായ ചികിത്സ ഒരുക്കുന്നതിൽ നാഷണൽ ഹെൽത്ത് സർവീസിന് കഴിയുന്നില്ലെന്ന പരാതി ഇപ്പോഴുമുണ്ട്. സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തിൽ സർക്കാർ എത്രയും പെട്ടെന്നു നടപടിയെടുക്കണമെന്നാവശ്യപ്പട്ടു ജീവനക്കാരുടെ വിവിധ സംഘടനകൾ രംഗത്തുണ്ട്.
ഷൈമോൻ തോട്ടുങ്കൽ
ഓക്സ്ഫഡിൽ അടുത്തയാഴ്ച മുതൽ ട്രയൽ തുടങ്ങും
05:05 PM Apr 19, 2020 | Deepika.com