അമേരിക്കയിൽ കോവിഡ്-19 മൂലമുള്ള മരണങ്ങൾക്കു കാര്യമായ കുറവ് ഇനിയും ദൃശ്യമായില്ല. രോഗം രൂക്ഷമായി തുടരുന്നതിനിടെ കൊറോണയെച്ചൊല്ലി പ്രസിഡന്റ് ഡോണൾഡ് ട്രംപും ന്യൂയോർക്ക് ഗവർണർ ആൻഡ്രു ക്വോമോയും തമ്മിലുള്ള തർക്കവും മുറുകി. പ്രസിഡന്റ് ട്രംപിനും അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കും ലോക്ഡൗൺ പെട്ടെന്നുതന്നെ പിൻവലിച്ചു സന്പദ്ഘടനയെ തിരികെ കൊണ്ടുവരണം. എന്നാൽ, സംസ്ഥാന ഗവർണർമാരിൽ ഒരു വിഭാഗവും ഹെൽത്ത് മാനേജ്മെന്റിലുള്ളവരും അതിനെ അനുകൂലിക്കുന്നില്ല.
വെന്റിലേറ്റർ രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ന്യൂയോർക്കിൽ ഇപ്പോഴും ശരാശരി രണ്ടായിരത്തിലധികം പുതിയ കോവിഡ് രോഗികൾ ദിവസംതോറും എത്തുന്നത് ആശങ്കാജനകമാണെന്നു ഗവർണർ ആൻഡ്രൂ ക്വോമോ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ, കോവിഡ് സംബന്ധിച്ച കണക്കുകൾ ഗവർണർ പെരുപ്പിച്ചു കാണിക്കുകയാണെന്നു പ്രസിഡന്റ് ട്രംപ് കുറ്റപ്പെടുത്തി. അതുപോലെ ഗവർണർ ക്വോമോ എല്ലാത്തിനും കുറ്റം പറയുകയാണെന്നും ട്രംപ് പറഞ്ഞു. പരാതിക്കു പകരം താൻ “ബൊക്കെ’’ തരാമെന്നായി ക്വോമോ!
ലോക്ഡൗൺ പിൻവലിച്ചു സന്പദ് ഘടനയെ പുനഃസ്ഥാപിക്കാനുള്ള തീരുമാനം എടുക്കാൻ ട്രംപ് അതതു സംസ്ഥാനങ്ങളിലെ ഗവർണർമാരെ ചുമതലപ്പെടുത്തിയതിനെയും ആൻഡ്രു ക്വോമോ വിമർശിച്ചു.
പ്രസിഡന്റ് ട്രംപും ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്വോമോയും പരസ്പരം കൊണ്ടും കൊടുത്തും മുന്നേറുന്നത് കൊറോണക്കാലത്തെ കൗതുക കാഴ്ചയായി.
അതേസമയം, അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം ഏഴു ലക്ഷം കടന്നു. അതുപോലെ മരണസംഖ്യ 37,000 പിന്നിട്ടു. ന്യൂയോർക്കിൽ മാത്രം മരണം 17,000 ആയി. ഗുരുതരാവസ്ഥയിൽ 15,000ൽ അധികം ആളുകൾ ഇപ്പോഴും വിവിധ ആശുപത്രികളിൽ കഴിയുന്നതായി കണക്കാക്കുന്നു. അറുപതിനായിരത്തോളം ആളുകൾക്ക് കോവിഡ് ഇതിനകം ഭേദമായെന്നതു മാത്രമാണ് ആശ്വാസകരമായ വാർത്ത.
ഷോളി കുന്പിളുവേലി
‘കൊറോണ’യെ ചൊല്ലി ട്രംപും ന്യൂയോർക്ക് ഗവർണറും കൊന്പുകോർക്കുന്നു
05:03 PM Apr 19, 2020 | Deepika.com