കോവിഡിനു മരുന്നു കണ്ടെത്താനുള്ള മത്സരം ചൂടുപിടിക്കുന്നു. ദ ലാൻസറ്റ് എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലെ വിവരമനുസരിച്ച് 180ലേറെ ക്ലിനിക്കൽ പരീക്ഷണങ്ങളാണ് നടക്കുന്നത്. ഏതെങ്കിലും വൈറസിനെതിരേ ഫലപ്രദമായി കണ്ടതുമുതൽ വിറ്റാമിൻ സി വരെ പരീക്ഷിക്കുന്നു. മറ്റൊരു 150 ഇനം രാസവസ്തുക്കളുടെ പരീക്ഷണത്തിനു ക്രമീകരണം നടക്കുന്നു.
സാധാരണ ക്ലിനിക്കൽ പരീക്ഷണഘട്ടത്തിലെത്തുന്ന രാസവസ്തുക്കളിൽ 90 ശതമാനവും പരാജയപ്പെടുകയാണു പതിവ്. അംഗീകാരത്തിനും മറ്റും സമർപ്പിക്കുംമുന്പ് പല ഘട്ടങ്ങളിലെ നിശിതമായ പരീക്ഷണങ്ങളിൽ വിജയിക്കണം.
കന്പനികൾ ഒറ്റയ്ക്കു നടത്തുന്ന പരീക്ഷണങ്ങളോടൊപ്പം ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ മേൽനോട്ടത്തിൽ വിശാലമായ ഒരു പരീക്ഷണവും നടക്കുന്നുണ്ട്. സോളിഡാരിറ്റി എന്നു പേരിട്ടിട്ടുള്ള ഈ ദൗത്യം നാലു വിഭാഗം മരുന്നുകളാണു പരീക്ഷിക്കുന്നത്. 70-ലധികം രാജ്യങ്ങൾ ഈ പരീക്ഷണത്തിൽ പങ്കെടുക്കുന്നു. നാലു മാസത്തിനകം പരീക്ഷണ ഫലമറിയാം.
അമേരിക്കൻ കന്പനിയായ ഗിലിയഡ് സയൻസസിന്റെ റെംഡെസിഫിർ, മലന്പനിക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ (എച്ച്ഡിസി), അതിന്റെ പൂർവരൂപമായ ക്ലോറോക്വിൻ, എച്ച്ഐവി ചികിത്സയിൽ ഉപയോഗിക്കുന്ന ലോപിനാവിർ, റിട്ടോണാവിർ (ഇവ മാത്രമായും ഇവയും കാൻസർ ചികിത്സയിൽ ഉപയോഗിക്കുന്ന ഇന്റർ ഫെറോൺ ചേർത്തും) എന്നിവയാണു സോളിഡാരിറ്റി പരീക്ഷിക്കുന്നത്.
ഗിലിയഡ് സയൻസസ് തങ്ങളുടെ റെംഡെസിവിറിനെ സ്വന്തമായും പരീക്ഷിക്കുന്നുണ്ട്. കുരങ്ങുകളിലും പിന്നീടു ഷിക്കാഗോയിലുംമറ്റും മനുഷ്യരിലും നടത്തിയ പരീക്ഷണം ആശാവഹമായ ഫലം ഉളവാക്കിയത്രെ. രോഗികൾ വേഗം സുഖം പ്രാപിക്കാൻ ഇതിന്റെ ഉപയോഗം സഹായിച്ചെന്നാണു റിപ്പോർട്ട്. മുന്പ് എബോള രോഗം പരത്തുന്ന വൈറസിനെതിരേ ഉപയോഗിച്ചിരുന്നതാണിത്. ഇപ്പോൾ അമേരിക്കയിൽ ചികിത്സാ അനുവാദം ഇല്ലാത്തതാണു റെംഡെസിവിർ. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിനു 3,600 രോഗികളെ ഗിലിയഡ് ചേർക്കും.
അമേരിക്കൻ സർക്കാരിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്ത് 16 ഔഷധകന്പനികളുമായി സഹകരിച്ച് ഔഷധ ഗവേഷണവും പരീക്ഷണവും നടത്താനുള്ള പദ്ധതി തയാറാക്കി. ഫൈസർ, റോഷ്, നൊവാർട്ടിസ്, മെർക്ക്, സനോഫി, ഗ്ലാക്സോസ്മിത്ത് ക്ലൈൻ, എലി ലില്ലി, അസ്ട്രാസെനക്ക തുടങ്ങിയ പ്രമുഖ കന്പനികളെല്ലാം ഇക്കൂട്ടത്തിലുണ്ട്. കന്പനികൾക്ക് അമേരിക്കൻ സർക്കാരിന്റെ ഗവേഷണ സൗകര്യങ്ങൾ ഉപയോഗിക്കാൻ പറ്റും.
ചൈനയിൽ ഫാമിലാവിർ എന്ന ആന്റി വൈറൽ മരുന്നു കോവിഡ് ചികിത്സയ്ക്ക് അനുവദിച്ചിട്ടുണ്ട്. ജപ്പാനിലെ ഫ്യൂജി ഫിലിം കന്പനിയുടെ ഔഷധമാണിത്. ഇൻഫ്ളുവൻസയ്ക്ക് ഫലപ്രദമാണിത്. അവിഗൻ എന്ന പേരിലാണ് ഇതു വിൽക്കുന്നത്.
ഇതോടൊപ്പം വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജിതമാണ്. കോവിഡ്-19 ഉണ്ടാക്കുന്ന വൈറസിന്റെ ആർഎൻഎ (റീബോ ന്യൂക്ലിയിക് ആസിഡ്) സ്വന്തം പകർപ്പുണ്ടാക്കുന്നതിനെ തടയുന്ന വാക്സിനാണു ലക്ഷ്യം.
കോവിഡ്: മരുന്നിനു മത്സരം മുറുകുന്നു
04:58 PM Apr 19, 2020 | Deepika.com