കൊറോണ വൈറസ് എന്ന ലോക മഹാമാരിക്കെതിരേയുള്ള പോരാട്ടത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് സ്വിസ് ആൽപ്സിലെ മാറ്റർഹോണ്‍ പർവതം ഇന്ത്യൻ പതാകയിൽ പ്രകാശം ചൊരിഞ്ഞു.
കൊറോണ വൈറസ് പടരു ന്നതിനെതിരായ പോരാട്ടത്തിൽ ഇന്ത്യയോട് സ്വിറ്റ്സർലൻഡ് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന്റെ ഭാഗമായായിരുന്നു ഇത്. വെള്ളിയാഴ്ച രാത്രിയിലെ പ്രൊജക്ഷൻ മാറ്റർഹോണ്‍ പർവത ശിഖരത്തിൽ പ്രത്യാശയുടെയും പ്രതീക്ഷയുടെയും സന്ദേശവുംകൂടി പകരുന്നുണ്ട്.
സ്വിസ് ആൽപ്സിലെ പ്രശസ്തമായ മാറ്റർഹോണ്‍ പർവതത്തിൽ ത്രിവർണ്ണത്തിൽ തിളങ്ങിയതിന്റെ പിന്നിൽ സ്വിസ് ലൈറ്റ് ആർട്ടിസ്റ്റ് ജെറി ഹോഫ്സ്റ്റെറ്ററിന്റെ നേതൃത്വത്തിൽ സ്വിറ്റ്സർലൻഡിലെ ലോകപ്രശസ്ത സെർമാറ്റ് മാറ്റർഹോണ്‍ ടൂറിസമാണ്. പതാകയിലെ ത്രിവർണത്തിളക്കം അഭ്രപാളികളിൽ പകർത്തിയതു ഗാബ്രിയേൽ പെരൻ എന്ന ഫോട്ടോഗ്രാഫറാണ്. 1,000 മീറ്ററിലധികം വലിപ്പമുള്ള ഇന്ത്യൻ ത്രിവർണ പതാകയാണ് മാറ്റർഹോണ്‍ പർവതത്തിൽ പ്രദർശിപ്പിച്ചത്.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യ കൊറോണയ്ക്കെതിരേ പോരാടുകയാണ്. ഇത്രയും വലിയ രാജ്യത്തിലെ വെല്ലുവിളികൾ വളരെ വലുതാണ്. നമ്മുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കാനും എല്ലാ ഇന്ത്യക്കാർക്കും പ്രതീക്ഷയും ശക്തിയും നൽകാനുമാണ് മാറ്റർഹോണിലെ ഇന്ത്യൻ പതാക. ടൂറിസം പ്രെമോട്ടർമാരായ സെർമാറ്റ് മാറ്റർഹോണ്‍ അതിന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
സ്വിറ്റ്സർലൻഡിനും ഇറ്റലിക്കുമിടയിൽ 4,478 മീറ്റർ ഉയരമുള്ള കൊടുമുടിയിൽ വിവിധ രാജ്യങ്ങളിലെ പതാകകളും പ്രദർശിപ്പിച്ചു വിവിധ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിച്ചതും രാത്രിയിലെ പരന്പരയുടെ ഭാഗമായി.
യുഎസ്, യുകെ, ജർമനി, ജപ്പാൻ, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളെയാണ് പർവതശിഖരങ്ങളിൽ ഫോക്കസ് ചെയ്തത്. ഇവയിൽ ഈസ്റ്ററിന്റെ മധുരസന്ദേശവും ഉണ്ടായിരുന്നു.
ജോസ് കുന്പിളുവേലിൽ
ഐക്യദാർഢ്യവുമായി ഇന്ത്യൻ പതാക ആൽപ്സിനു മുകളിൽ
04:55 PM Apr 19, 2020 | Deepika.com