ദിവസേന ഒരു ലക്ഷം പേർക്ക് കൊറോണ വൈറസ് ടെസ്റ്റുകൾ നടത്തുമെന്നു താൻ പറഞ്ഞതു തീരുമാനമല്ല, ആഗ്രഹം മാത്രമായിരുന്നുവെന്നു ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക്. പ്രഖ്യാപനം മാത്രമാണുണ്ടായതെന്നും നടപ്പായിട്ടില്ലെന്നും ആരോഗ്യ രംഗത്തെ ഉദ്യോഗസ്ഥർ പറഞ്ഞ സാഹചര്യത്തിലാണ് ഹാൻകോക്കിന്റെ മലക്കം മറിച്ചിൽ.
ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവർക്കും സമൂഹത്തിൽ നേരിട്ട് ഇടപെടുന്ന സർക്കാർ വിഭാഗങ്ങളിൽപ്പെട്ട പോലീസ്, ഫയർ ഫോഴ്സ്, ജഡ്ജിമാർ, ജയിൽ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കും കൂടുതലായി പരിശോധന അനുവദിക്കുമെന്നും സെക്രട്ടറി പറഞ്ഞിരുന്നു. എന്നാൽ, ഇതും നടപ്പായിട്ടില്ല.
രണ്ടു മണിക്കൂർ വരെ വാഹനമോടിച്ചു പോയിട്ടും എൻഎച്ച്എസ് ജീവനക്കാർ പരിശോധന നടത്താൻ കഴിയാതെ മടങ്ങിപ്പോരേണ്ടി വരുന്നതായി റിപ്പോർട്ടുകൾ വന്നു.
സെൽഫ് ഐസൊലേഷനിലുള്ള നഴ്സുമാർക്കു നാലാഴ്ച വരെയാണ് പരിശോധനയ്ക്കു കാത്തിരിക്കേണ്ടിവരുന്നത്. ഡോക്ടർമാർക്കും നഴ്സുമാർക്കും ആവശ്യത്തിന് സുരക്ഷാ വസ്തുക്കൾപോലും ലഭ്യമാക്കാൻ സർക്കാരിനു സാധിച്ചിട്ടില്ല. ഇവരിൽ പലർക്കും ഗൗണുകളും മറ്റും പുനരുപയോഗിക്കാനാണു നിർദേശം കിട്ടിയിരിക്കുന്നത്.
ഇതിനിടെ, ചൈനയിൽനിന്നു 25 ലക്ഷം മാസ്കുകൾ ബ്രിട്ടനിലെത്തിക്കാൻ ബ്രിട്ടീഷ് സർക്കാർ ബ്രിട്ടീഷ് എയർവേയ്സിനു പണം നൽകി. യാത്രാ വിമാനത്തിലെ ഒഴിഞ്ഞ സീറ്റുകളിൽ കുത്തിനിറച്ചാണു സാധനങ്ങൾ രാജ്യത്തെത്തിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ബോയിങ് 777 വിമാനമാണ് ഇതിനായി അയച്ചത്. ഏഴു പൈലറ്റുമാരും ആറു ക്രൂ അംഗങ്ങളും ചേർന്ന് 28 മണിക്കൂറിൽ ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തി. എൻഎച്ച്എസ് ആശുപത്രികളിൽ മാസ്കും ഗ്ലൗസും അടക്കമുള്ള സംരക്ഷണ ഉപകരണങ്ങൾക്കു വൻ ക്ഷാമം തുടരുകയാണ്. ആരോഗ്യപ്രവർത്തകർക്കു നൽകാനുള്ള വസ്തുക്കളാണ് ഇപ്പോൾ എത്തിച്ചിരിക്കുന്നത്.
ദിവസം ഒരു ലക്ഷം ടെസ്റ്റുകൾ എന്നത് ആഗ്രഹം മാത്രം: ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി
04:46 PM Apr 19, 2020 | Deepika.com