കോവിഡ്-19 വീണ്ടും പടരാനുള്ള സാധ്യത കണക്കിലെടുത്തു ജപ്പാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നേരത്തേ ഏതാനും പ്രദേശങ്ങളിൽ മാത്രമായിരുന്നു അടിയന്തരാവസ്ഥ. ആൾക്കാർ പരമാവധി വീട്ടിൽ ഇരിക്കണം എന്ന അഭ്യർഥനയോടെയാണ് പ്രധാനമന്ത്രി ഷിൻസോ ആബെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
വഴിയിലിറങ്ങിയാൽ ശിക്ഷയില്ല. ഇതോടൊപ്പം മറ്റൊന്നു ചെയ്തു. രാജ്യത്തെ ഓരോ വ്യക്തിക്കും ഒരു ലക്ഷം യെൻ (71,000 രൂപ) നല്കുമെന്നു പ്രഖ്യാപിച്ചു. മാന്ദ്യത്തിലായ സന്പദ്ഘടനയെ ഉത്തേജിപ്പിക്കാനാണു സർക്കാർ ഇങ്ങനെ പണം നല്കുന്നത്. മൂന്നുലക്ഷം യെൻ വീതം നല്കാനുള്ള പദ്ധതിയാണ് ഇങ്ങനെ ചുരുക്കിയത്. 12.65 കോടി ജനങ്ങളാണു ജപ്പാനിലുള്ളത്.
ജപ്പാനിൽ തുടക്കത്തിലേ രോഗബാധ ഉണ്ടായെങ്കിലും അധികം വ്യാപകമായില്ല. ഇതുവരെ 9,787 പേർക്കു രോഗം സ്ഥിരീകരിച്ചു. 935 പേർ രോഗമുക്തരായി. 190 പേർ മരിച്ചു. ഈ ദിവസങ്ങളിൽ പുതിയ രോഗബാധിതരുടെ എണ്ണം കൂടിയിരുന്നു. ജപ്പാനിൽ ഒരു ലക്ഷത്തിനടുത്ത് വൈറസ് പരിശോധനയേ നടത്തിയിട്ടുള്ളൂ. ഇതിൽ സർക്കാരിനെതിരേ വിമർശനമുണ്ട്.
കോവിഡ്: ജപ്പാൻ 71,000 രൂപ വീതം ജനങ്ങൾക്കു നല്കും
04:45 PM Apr 19, 2020 | Deepika.com