രാജ്യത്തു കോവിഡ് മഹാമാരിയെ നിയന്ത്രണത്തിലാക്കിയെന്നു പ്രഖ്യാപിച്ചു ജർമനി. ചൈനയ്ക്കു ശേഷം കോവിഡ് “അണ്ടർ കൺട്രോൾ’’ ആയെന്ന് പ്രഖ്യാപിച്ചിരിക്കുന്ന രാജ്യമാണ് ജർമനി. ആരോഗ്യമന്ത്രി ജെൻസ് സ്ഫാനും ബർലിനിലെ റോബർട്ട് കോഹ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മേധാവി പ്രഫ. ഡോ. ലോതർ വീലറും ചേർന്നു നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഒരു മാസത്തെ കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് കോവിഡിനെ വരുതിയിലാക്കിയത്. രോഗപ്പകർച്ചയുണ്ടെങ്കിലും അതു പരിധിവിട്ടു പോകുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതുപോലെ ഏപ്രിൽ 12 മുതൽ പുതിയ അണുബാധകളേക്കാൾ കൂടുതൽ ആളുകൾ സുഖം പ്രാപിച്ചതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചവരെ ജർമനിയിൽ 138,135 കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു. ഇതുവരെയായി 4,052 മരണങ്ങളാണ് ഒൗദ്യോഗിക കണക്ക്. 81,800 പേർ സുഖം പ്രാപിച്ചു.
മാസ്കുകൾ നിർബന്ധമാക്കിയില്ലെങ്കിലും ഓഗസ്റ്റ് മുതൽ ജർമൻ കന്പനികൾ ആഴ്ചയിൽ ദശലക്ഷക്കണക്കിനു മാസ്കുകൾ നിർമിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിൽ 10 ദശലക്ഷം എഫ്എഫ്പി 2 പ്രൊട്ടക്റ്റീവ് സ്റ്റാൻഡേർഡ്, 40 ദശലക്ഷം സർജിക്കൽ മാസ്കുകൾ എന്നിവ ഉൾപ്പെടുന്നു. ഇതിനായി അന്പതോളം കന്പനികൾക്കു കരാർ നൽകിക്കഴിഞ്ഞു.
റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ട് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച കണക്കുപ്രകാരം, ഒരു വ്യക്തിയിൽനിന്ന് മറ്റൊരാളിലേക്ക് രോഗം ബാധിക്കുന്ന നിരക്ക് 0.7 ആയി കുറഞ്ഞതായി ചൂണ്ടിക്കാട്ടിയിരുന്നു. മരണനിരക്ക് 2.9 ശതമാനമായും കുറഞ്ഞു. രോഗം തീർത്തും ഉന്മൂലനം ചെയ്യപ്പെട്ടില്ല, പുതിയ അണുബാധകൾ തുടർന്നും ഉണ്ടാകാം - ഇൻസ്റ്റിറ്റ്യൂട്ട് മേധാവി പ്രതികരിച്ചു. ഇത് അമിത ആത്മവിശ്വാസത്തിനുള്ള സമയമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വൈറസ് വ്യാപനം മന്ദഗതിയിലാക്കാൻ സ്കൂളുകളും മറ്റു സ്ഥാപനങ്ങളും മാർച്ച് 23 മുതൽ അടച്ചിട്ടിരിക്കുകയാണ്. നിലവിൽ മേയ് മൂന്നു വരെ തുടരും.
ശുചിത്വ നിയമങ്ങൾ പാലിച്ചാൽ ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ 800 ചതുരശ്ര മീറ്റർ വരെ കടകൾ വീണ്ടും തുറക്കാൻ സർക്കാർ അനുവാദം നൽകിയിട്ടുണ്ട്.
അതേസമയം, കുടുംബങ്ങൾ ഒഴികെയുള്ള രണ്ടിലധികം പേരുടെ ഗ്രൂപ്പുകൾ പൊതുവായി ഒത്തുചേരുന്നതിനെ തടയുന്ന നിയമങ്ങൾ പ്രാബല്യത്തിൽ തുടരും. വലിയ പൊതുപരിപാടികൾ ഓഗസ്റ്റ് 31 വരെ നിരോധിച്ചിരിക്കുകയാണ്.
ജോസ് കുന്പിളുവേലിൽ
കോവിഡ് നിയന്ത്രണത്തിലായെന്നു പ്രഖ്യാപിച്ച് ജർമനി
04:34 PM Apr 19, 2020 | Deepika.com