കോവിഡ്- 19 മഹാമാരിയെത്തുടർന്നു രാജ്യത്തെ ആരോഗ്യപരിപാലന മേഖല കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുകയാണെന്നു ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (ഫിക്കി) ഏണസ്റ്റ് ആൻഡ് യംഗും നടത്തിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. കോവിഡിനു മുൻപു സ്വകാര്യ ആശുപത്രികളിലെ കിടപ്പുരോഗികളുടെ തോത് 65 മുതൽ 70 ശതമാനമായിരുന്നത് മാർച്ച് അവസാനത്തോടെ 40 ശതമാനത്തിലേക്കു കൂപ്പുകുത്തിയതായി ഫിക്കി ഇവൈ പഠനറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഡയഗ്നോസ്റ്റിക് ലാബുകൾക്കുണ്ടായ ആഘാതം ഇതിലും വലുതാണ്. ലാബുകളിലേക്കു വരുന്ന രോഗികളുടെ എണ്ണത്തിലും വരുമാനത്തിലും ഏകദേശം 80 ശതമാനം കുറവുണ്ടായതായും റിപ്പോർട്ട് പറയുന്നു. സാന്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനു ധനസഹായമായി 14,000 24,000 കോടി രൂപ വരെയുള്ള ഹ്രസ്വകാല പലിശരഹിത വായ്പകൾ അനുവദിച്ച് സർക്കാർ പിന്തുണയ്ക്കണമെന്ന് റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
കോവിഡ്-19 നെതിരേയുള്ള പോരാട്ടത്തിൽ ഇന്ത്യയിലെ സ്വകാര്യ ആരോഗ്യ പരിപാലനരംഗം സർക്കാരിനൊപ്പം നിന്നിട്ടുണ്ടെന്നു ഫിക്കി പ്രസിഡന്റും അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ ഡോ. സംഗീത റെഡ്്ഢി പറഞ്ഞു.
രാജ്യത്തെ ആരോഗ്യ പ്രവർത്തകരെ ആദരിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഈ രംഗത്തുള്ളവർക്കു പ്രചോദനമാണെങ്കിലും ഈ മേഖല നേരിടുന്ന പ്രതിസന്ധി മറകടക്കാൻ അടിയന്തര സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും അവർ വ്യക്തമാക്കി.
ലോക്ക് ഡൗണ് മൂലം ഇടത്തര, ചെറുനഗരങ്ങളിലെ ചെറുതും ഒറ്റപ്പെട്ടതുമായ നിരവധി നഴ്സിംഗ് ഹോമുകൾ പൂട്ടേണ്ടി വന്നിട്ടുണ്ടെന്നു ഫിക്കി ഹെൽത്ത്കെയർ കമ്മിറ്റി ചെയർമാനും മെഡിക്ക ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാനുമായ ഡോ. അലോക് റോയ് പറഞ്ഞു.
കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ദേശീയ ഉത്തരവാദിത്തമെന്ന നിലയിൽ സർക്കാരുമായി സഹകരിക്കാൻ സ്വകാര്യമേഖല പ്രതിജ്ഞാബദ്ധമാണെങ്കിലും ഈ പ്രതിസന്ധിഘട്ടത്തിൽ ഈ മേഖലയെ സഹായിക്കാൻ സർക്കാർ തയാറാകണമെന്ന് ഇ വൈ ഇന്ത്യയുടെ പാർട്ണർ കയ്വാൻ മോവ്ഡവല്ല ആവശ്യപ്പെട്ടു.
ആരോഗ്യപരിപാലന മേഖലയിൽ കടുത്ത സാന്പത്തിക പ്രതിസന്ധിയെന്നു റിപ്പോർട്ട്
04:00 PM Apr 19, 2020 | Deepika.com