അവധിക്കാലം കോവിഡ് 19ല്‍ കുടുങ്ങിയതോടെ സംസ്ഥാനത്തു ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കു ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി. വര്‍ഷത്തില്‍ ഏറ്റവുമധികം ബിസിനസ് നടക്കേണ്ട മാര്‍ച്ച്-ജൂണ്‍ മാസങ്ങളില്‍ യാത്രകളെല്ലാം റദ്ദാക്കപ്പെടുകയോ അനിശ്ചിതത്വത്തിലാവുകയോ ചെയ്തതോടെ ഈ മേഖലയില്‍ സംസ്ഥാനത്തു മാത്രം നഷ്ടം അയ്യായിരം കോടിയിലെത്തിയെന്നു ടൂര്‍ ഓപ്പറേറ്റര്‍മാര്‍.
ആഭ്യന്തര, അന്താരാഷ്ട്ര ടൂറിസം മേഖലകളിലേക്കു സഞ്ചാരികളെ വിവിധ സംഘങ്ങളായി കൊണ്ടുപോയിരുന്ന ടൂര്‍ ഓപ്പറേറ്റര്മാര്ക്കാണു വലിയനഷ്ടം നേരിടേണ്ടിവരുന്നത്. വിമാന, കപ്പല്‍ മാര്‍ഗങ്ങളിലാണു യാത്രകളേറെയും നടക്കേണ്ടിയിരുന്നത്. മണ്‍സൂണ്‍ കാലത്തു 56 സംഘങ്ങള്‍ക്കു വരെ യാത്രകള്‍ ഏര്‍പ്പാടാക്കിയ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കൊച്ചിയിലുണ്ട്. ശരാശരി 35 പേര് വീതമുള്ളതാണു ഒരു യാത്രാ സംഘം. വിനോദയാത്രകള്‍ക്കു പുറമേ വിശുദ്ധനാടുകളിലേക്കും യൂറോപ്പിലേക്കും തീര്‍ഥാടനത്തിനായി പോകാനിരുന്നവരും ഇക്കൂട്ടത്തിൽപ്പെടുന്നു. ഇവര്‍ക്കുള്ള വിമാന ടിക്കറ്റുകള്‍ക്കു പുറമേ, അതതു സ്ഥലങ്ങളിലെ താമസം, യാത്ര, ഗൈഡുകളുടെ സേവനം തുടങ്ങിവയെല്ലാം ബുക്കിംഗ് നടത്തിയിട്ടുള്ളതു ടൂര്‍ ഓപ്പറേറ്റര്‍മാരാണ്.
റദ്ദാക്കിയ സര്‍വീസുകളിലെ ടിക്കറ്റു തുകയുടെ കാര്യത്തില്‍ വിവിധ സ്വകാര്യ വിമാന കമ്പനികളും ടിഎഎഫ്ഐ പ്രതിനിധികളുമായി സിവില്‍ ആന്‍ഡ് ഏവിയേഷന്‍ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഇന്നലെയും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിട്ടില്ല. കോവിഡ് ഭീതിയിൽ ഏറെക്കാലത്തേക്കു യാത്രകള്‍ ഒഴിവാക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുമെന്നതും ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ആശങ്ക ഇരട്ടിപ്പിക്കുന്നതായി ട്രാവല്‍ ഏജന്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (ടിഎഎഫ്ഐ) കേരള ഘടകം ചെയര്മാന് പൗലോസ് കെ. മാത്യു പറഞ്ഞു.
വായ്പയെടുത്തും മറ്റുമായി ടൂറിസം രംഗത്തു തുക നിക്ഷേപിച്ച ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിസന്ധിയകറ്റാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു പതിനായിരത്തോളം ടൂര്‍ ഓപ്പറേറ്റര്മാരുണ്ടെന്നാണു ട്രാവല്‍ ഏജന്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ കണക്ക്. ഇതില്‍ രണ്ടായിരത്തിലധികവും കൊച്ചിയിലാണ്. ആഭ്യന്തര, അന്താരാഷ്ട്ര ടൂര്‍ പാക്കേജുകള്‍ കൈകാര്യം ചെയ്യുന്ന ഇത്തരം സ്ഥാപനങ്ങളെ നേരിട്ടും പരോക്ഷമായും ആശ്രയിച്ചു ജീവിച്ചുവന്ന ആയിരക്കണക്കിനു ജീവനക്കാരെയും ഇപ്പോഴത്തെ പ്രതിസന്ധി ദുരിതത്തിലാക്കും.
സിജോ പൈനാടത്ത്
ടൂറുകൾ മുടങ്ങി, കുടുക്കിലായി ഓപ്പറേറ്റര്‍മാര്‍
05:13 PM Apr 17, 2020 | Deepika.com