അയർലൻഡിൽ കൊറോണ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഡബ്ലിനിലെ എട്ടു വൻകിട ഹോട്ടലുകളിൽ ആയിരം കിടക്കകൾ അടിയന്തര ചികിത്സക്കായി സജ്ജീകരിച്ചു. കൂടാതെ വിവിധ പ്രോവിൻസുകളിൽ 161 അപ്പാർട്ട്മെന്റുകളും ഒട്ടനവധി ഹോസ്റ്റലുകളും വിവിധ സജ്ജീകരണങ്ങളോടെ താത്കാലിക ആശുപത്രികളാക്കി.
വെള്ളിയാഴ്ച വൈകുന്നേരംവരെ കോവിഡ് രോഗികളുടെ എണ്ണം 13,000 കവിഞ്ഞു. ഇവരിൽ 881 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതോടകം ആകെ മരണം 444. കൊറോണ ബാധിതരായ 150 മലയാളികൾ വീടുകളിൽ സുഖംപ്രാപിച്ചുവരുന്നു. 20 മലയാളികൾ മാത്രമാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
നഴ്സിംഗ് മേഖലയിൽ 4,500 മലയാളികൾ അയർലൻഡിലുണ്ട്. ആകെ മലയാളികൾ രാജ്യത്ത് ഒൻപതിനായിരത്തിലേറെ വരും. നഴ്സുമാരുടെ കുടുംബാംഗങ്ങളിൽ ഏതാനും പേരും നിലവിൽ രോഗബാധിതരാണ്. വിസിറ്റിംഗ് വീസയിലെത്തിയ മുതിർന്നവരിൽ ആർക്കും രോഗം ബാധിച്ചില്ലെന്നതും ആശ്വാസകരം.
അയർലൻഡിലെ ശീതകാലാവസ്ഥയിലും കോവിഡ് ബാധിതരായ മലയാളികൾക്കു പ്രതിരോധശേഷി ലഭിക്കുന്നു എന്നതും നേട്ടമായി. ഇതോടകം നാലു മലയാളി കുട്ടികൾക്കു മാത്രമേ കോവിഡ് ബാധിച്ചുള്ളു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.
നിലവിൽ രാജ്യത്ത് 80,000 പേരുടെ രക്ത സാന്പിൾ പരിശോധന നടത്തിക്കഴിഞ്ഞു. പതിനായിരത്തിലേറെപേർ രക്തപരിശോധനയ്ക്കായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നു. രോഗനിർണയം എളുപ്പത്തിലാക്കാൻ ജർമനിയിലേക്ക് കൂടുതൽ സാന്പിൾ അയച്ചുതുടങ്ങി.
കോവിഡ് ചികിത്സയ്ക്കുള്ള കൂടുതൽ ചികിത്സാ സാമഗ്രികൾ അടുത്തയാഴ്ച ചൈനയിൽനിന്ന് എത്തും. കഴിഞ്ഞ ബാച്ചിൽ എത്തിയ സാമഗ്രികൾക്ക് നിലവാരക്കുറവുണ്ടായിരുന്നതിനാൽ നിലവാരമുള്ള സാമഗ്രികൾ നൽകണമെന്നു നിർദേശിച്ചിരുന്നു.
രാജു കുന്നക്കാട്ട്
താത്കാലിക ആശുപത്രികൾ സജ്ജമാക്കി അയർലൻഡ്
01:26 PM Apr 17, 2020 | Deepika.com