കൊറോണ വൈറസ് നവംബറിൽ ചൈനയിലും മറ്റുരാജ്യങ്ങളിലും വീണ്ടും ശക്തമാവുമെന്ന് ചൈനീസ് വിദഗ്ധന്റെ മുന്നറിയിപ്പ്. ഇപ്പോഴത്തെ രോഗബാധ അധികം വൈകാതെ നിയന്ത്രിക്കാൻ ലോകരാജ്യങ്ങൾക്കായേക്കും. എന്നാൽ, അടുത്ത ശീതകാലത്ത് വൈറസ് ബാധ വീണ്ടും പൊട്ടിപ്പുറപ്പെടുമെന്ന് ഷാങ്ഹായിലെ കോവിഡ്-19 വിദഗ്ധ സംഘത്തിനു നേതൃത്വം നൽകുന്ന ഷാങ് വെൻഹോങ് അഭിപ്രായപ്പെട്ടു.
ക്വാറന്റൈൻ ഉൾപ്പെടെയുള്ള നിയന്ത്രണ സംവിധാനങ്ങളിൽ അയവു വരുത്തുകയും സന്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനു ബെയ്ജിംഗ് ശ്രമം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഷാങിന്റെ മുന്നറിയിപ്പ്. ബുധനാഴ്ചവരെയുള്ള കണക്കു പ്രകാരം ചൈനയിൽ 82341 പേർക്കാണു കോവിഡ് പിടിപെട്ടത്. 3342 പേർ മരിച്ചെന്നാണ് ദേശീയ ആരോഗ്യ കമ്മീഷന്റെ ഒൗദ്യോഗിക കണക്ക്. ഇതിലും വളരെയധികം പേർ മരിച്ചെന്ന് അഭ്യൂഹം പരന്നിട്ടുണ്ട്. ഇപ്പോൾ ചൈനയിൽ രേഖപ്പെടുത്തുന്ന കൊറോണ വൈറസ്ബാധയിൽ അധികവും പുറംരാജ്യത്തുനിന്നു ചൈനയിൽ തിരിച്ചെത്തിയവരുടെ ഇടയിലാണ്.
യുഎസിൽ കൊറോണ രോഗബാധ മേയ് മാസത്തോടെ നിയന്ത്രണവിധേയമാവുമെന്ന് ഷാങ് അഭിപ്രായപ്പെട്ടു. മഹാമാരിയെ നേരിടുന്നതിന് ഇരു രാജ്യങ്ങളും യോജിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
നവംബറിൽ വീണ്ടും പൊട്ടിപ്പുറപ്പെടുന്ന കൊറോണയെ നിയന്ത്രണ വിധേയമാക്കാൻ ഇതിനകം ആർജിച്ച അനുഭവ സന്പത്ത് സഹായിക്കുമെന്നും ഷാങ് പറഞ്ഞു. ഇടയ്ക്കിടയ്ക്ക് രോഗം പൊട്ടിപ്പുറപ്പെടുമെന്നതിനാൽ ജാഗ്രത തുടരാൻ ലോകരാജ്യങ്ങൾ തയാറാവണം. എല്ലാ രാജ്യങ്ങളും ഒരുമിച്ചു ചേർന്ന് മഹാമാരിയെ തുരത്തിയാലേ ജീവിതം പഴയപോലെയാവുകയുള്ളൂ.
കുടുതൽ പരിശോധന, സന്പർക്കമുണ്ടായവരെ കണ്ടെത്തൽ, രോഗബാധ സ്ഥിരീകരിച്ചവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കൽ എന്നിവയാണ് മഹമാരിയെ നേരിടുന്നതിനുള്ള മാർഗമെന്നും ഷാങ് വ്യക്തമാക്കി.
കൊറോണ നവംബറിൽ വീണ്ടും ശക്തമാവും: ചൈനീസ് വിദഗ്ധൻ
01:19 PM Apr 17, 2020 | Deepika.com