കോവിഡിനെത്തുടർന്ന് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചശേഷം പോലീസ് സഹായം തേടി നിരവധി ഫോണ്‍ സന്ദേശങ്ങളാണു പോലീസിന്റെ കേന്ദ്രീകൃത കണ്ട്രോൾ റൂമിൽ എത്തുന്നത്. ഇങ്ങനെ വിളിക്കുന്നവർക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിന് മാർഗനിർദേശം നൽകുന്നത് തിരുവനന്തപുരത്തെ എമർജൻസി റെസ്പോണ്‍സ് സപ്പോർട്ട് സിസ്റ്റം എന്ന കേന്ദ്രീകൃത കണ്ട്രോൾ റൂം സംവിധാനമാണ്.
ലോക്ക് ഡൗണ്‍ തുടങ്ങിയ മാർച്ച് 24 മുതൽ ഏപ്രിൽ 15 വരെ ജീവൻരക്ഷാമരുന്ന് എത്തിച്ചുനൽകണമെന്നാവശ്യപ്പെട്ട് 1,024 സന്ദേശങ്ങളാണ് പോലീസ് കണ്ട്രോൾ റൂമിൽ ലഭിച്ചത്. സഹായമഭ്യർത്ഥിച്ച് 14,084 സന്ദേശങ്ങൾ ലഭിച്ചു. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കാനായി 41,149 കോളുകളും ലഭിക്കുകയുണ്ടായി.
112 എന്ന നന്പരിൽ സംസ്ഥാനത്ത് എവിടെ നിന്ന് വിളിച്ചാലും ആ കോൾ സ്വീകരിക്കുന്നത് പോലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഈ കണ്ട്രോൾ റൂമിലാണ്. കോൾ ആവശ്യം മനസിലാക്കിയശേഷം വിളിക്കുന്നയാളുടെ ഏറ്റവുമടുത്തുളള കണ്ട്രോൾ റൂം വാഹനത്തിലേക്കോ പോലീസ് സ്റ്റേഷൻ വാഹനത്തിലേക്കോ കൈമാറും.
ഒരേസമയം 40 പേർക്ക് ജോലി ചെയ്യാവുന്ന കോൾ സെന്ററാണ് കണ്ട്രോൾ റൂമിന്റെ ഹൃദയം. രാവിലെ എട്ടു മുതൽ രാത്രി എട്ടുമണിവരെയും രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെയും രണ്ട് ഷിഫ്റ്റുകൾ ആയാണ് കണ്ട്രോൾ റൂമിന്റെ പ്രവർത്തനം. പരിശീലനം സിദ്ധിച്ച സിവിൽ പോലീസ് ഓഫീസർമാരും സീനിയർ സിവിൽ പോലീസ് ഓഫീസർമാരുമാണ് കണ്ട്രോൾ റൂമിൽ കോൾ സ്വീകരിക്കുന്നത്.
ഇവരെ നിയന്ത്രിക്കാനായി ഒൻപത് സബ് ഇൻസ്പെക്ടർമാരും ഒരു പോലീസ് ഇൻസ്പെക്ടറുമുണ്ട്. ലഭിക്കുന്ന കോളുകൾ കണ്ട്രോൾ റൂം വാഹനത്തിലേയ്ക്ക് കൈമാറുക മാത്രമല്ല, വിളിച്ചയാളെ പിന്നീട് തിരിച്ചുവിളിച്ച് അദ്ദേഹത്തിന്റെ ആവലാതി പരിഹരിച്ചു എന്ന് ഉറപ്പാക്കുന്നതും കണ്ട്രോൾ റൂമിന്റെ ചുമതലയാണ്.
ഒരു സന്ദേശം ലഭിച്ചാൽ പോലീസ് സഹായം ലഭ്യമാക്കാനായി ഇപ്പോൾ 10 മുതൽ 15 വരെ മിനിറ്റ് ആണ് വേണ്ടിവരുന്നത്. ഇത് ആറ് മിനിറ്റ് ആക്കാനാണ് സംസ്ഥാന പോലീസ് ലക്ഷ്യമിടുന്നത്.
108 എന്ന പേരിലറിയപ്പെടുന്ന ആംബുലൻസ് സംവിധാനം ലഭിക്കാനും ഇപ്പോൾ 112 ൽ വിളിച്ചാൽ മതി. ഇത്തരം കോളുകൾ കൈകാര്യം ചെയ്യാൻ ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന 108 കോൾ സെന്ററിൽ പ്രത്യേകം ഡെസ്ക് ഒരുക്കിയിട്ടുണ്ട്.
ആശുപത്രികളിൽ നിന്ന് നൽകുന്നതോ ബന്ധുക്കൾ ശേഖരിച്ചതോ ആയ ജീവൻ രക്ഷാമരുന്നുകൾ കേരളത്തിലെവിടെയും സൗജന്യമായി എത്തിച്ചുനൽകുന്ന സംവിധാനം കേരള പോലീസ് ആവിഷ്ക്കരിച്ചിട്ടുണ്ട്. ബന്ധുക്കളോ മറ്റോ വാങ്ങിയതും ആശുപത്രിയിൽ നിന്ന് ലഭിക്കുന്നതുമായ മരുന്നുകൾ കൃത്യമായ വിലാസമെഴുതി പായ്ക്ക് ചെയ്തശേഷം 112 എന്ന നന്പരിൽ വിളിച്ചറിയിച്ചാൽ കേരളത്തിലെവിടെയും സൗജന്യമായി എത്തിച്ചുകൊടുക്കും.
എഡിജിപി മനോജ് ഏബ്രഹാമാണ് നോഡൽ ഓഫീസർ. 112 ഇന്ത്യ എന്ന് മൊബൈൽ ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തശേഷം അതിലെ പാനിക് ബട്ടണ്‍ അമർത്തിയാലും കണ്ട്രോൾ റൂമിന്റെ സേവനം ലഭിക്കും.
ജീവൻരക്ഷാമരുന്ന് എത്തിച്ചുനൽകാൻ ആവശ്യപ്പെട്ടത് 1,024 പേർ
02:39 PM Apr 16, 2020 | Deepika.com