വൻകിട റബർ എസ്റ്റേറ്റുകൾ 20ന് തുറക്കും മുൻപ് റബർ കടകൾ തുറന്ന് ചെറുകിടക്കാരുടെ കൈവശമുള്ള ഷീറ്റ് വിറ്റഴിക്കാൻ സൗകര്യമുണ്ടാകുന്നില്ലെങ്കിൽ ഒൻപതു ലക്ഷം വരുന്ന ചെറുകിട നാമമാത്ര റബർ കർഷകർ വെട്ടിലാകും. ഒരു മാസമായി ഷീറ്റ് വിറ്റഴിക്കാനാവാതെ കടുത്ത സാന്പത്തിക ഞെരുക്കത്തിലാണ് റബറിനെ മാത്രം ആശ്രയിച്ചു കുടുംബം പോറ്റുന്ന ചെറുകിടക്കാർ.
കാർഷിക കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയിൽ റബർ വ്യാപാരമേഖലയെ ചലിപ്പിക്കാൻ നടപടിയെടുക്കാതെ ആയിരക്കണക്കിന് ഏക്കർ വിസ്തൃതിയുള്ള നൂറിലേറെ വൻകിട തോട്ടങ്ങൾ തുറന്നാലുണ്ടാകുന്ന പ്രതിസന്ധി ചെറുതല്ല.
റബർ കടകളിലൂടെയും റബർ ബോർഡിന്റെയും സർക്കാരിന്റെയും ഏജൻസികൾ മുഖേനനയും നിലവിലെ സ്റ്റോക്ക് റബർ വാങ്ങാൻ അടിയന്തര നടപടിയുണ്ടാകണമെന്ന കർഷകരുടെ ആവശ്യത്തിന് പരിഹാരമുണ്ടായിട്ടില്ല. കർഷകർക്ക് വരുമാനമില്ലാത്തതിനാൽ ഇവരെ ആശ്രയിച്ചു കഴിയുന്ന ടാപ്പിംഗ് തൊഴിലാളികളും വലയുന്നു. വൻകിട തോട്ടങ്ങളിൽ ടാപ്പിംഗ് തുടങ്ങുന്പോൾ വലിയ തോതിൽ ഉത്പാദനം വർധിക്കുന്ന സാഹചര്യമുണ്ടാകും. കന്യാകുമാരി ജില്ലയിലെ വൻകിട എസ്റ്റേറ്റുകൾ കഴിഞ്ഞയാഴ്ച തന്നെ തുറന്നുകഴിഞ്ഞു.
ഷീറ്റുമായി കഴിഞ്ഞമാസം അയച്ച ലോറികൾ ടയർ കന്പനികളുടെ ഗോഡൗണുകളിൽ ചരക്കിറക്കാതെ കിടക്കുകയാണ്. മുൻപ് വിറ്റ ഷീറ്റിന് വ്യാപാരികൾക്കു പണം ലഭിക്കാത്തതിനാൽ കടകൾ തുറന്നാലും കർഷകരിൽനിന്ന് ഷീറ്റ് വാങ്ങാനുള്ള സാന്പത്തിക ഭദ്രത ഏറെ വ്യാപാരികൾക്കുമില്ല. വൻകിടക്കാരുടെ കൈവശം സ്റ്റോക്ക് കുത്തനെ വർധിക്കുന്പോൾ വില വീണ്ടും ഇടിയാനുള്ള സാധ്യതയാണുള്ളത്. ലാറ്റക്സ് കന്പനികൾ തുറക്കാനും കർഷകരുടെ കൈവശമുള്ള ലാറ്റക്സ് വാങ്ങാനും കഴിഞ്ഞയാഴ്ച സർക്കാർ നിർദേശമുണ്ടായെങ്കിലും ചരക്ക് നീക്കം മന്ദഗതിയിലാണ്.
റബർ മരങ്ങൾക്കുള്ള റെയിൻ ഗാർഡ് സാമഗ്രികളുടെ വിൽപന റബർ ബോർഡ് കന്പനികളിലൂടെ വിൽപന തുടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക്കും ഷേഡും വിൽക്കുന്ന കടകൾ തുറക്കാൻ അനുമതിയായിയിരിക്കെ വീണ്ടും ഉത്പാദനം വർധിച്ച് ചരക്ക് കന്പനികൾക്കു വേണ്ടാത്ത സ്ഥിതിയാണുണ്ടാവുക. വിറ്റ ചരക്കിന് ടയർ കന്പനികൾ ഉൾപ്പെടെ റബർ വ്യവസായ സ്ഥാപനങ്ങൾക്കൂടി തുറന്ന് റബർ ഉപയോഗം വർധിപ്പിക്കാൻ വൈകാതെ ചർച്ച നടത്തുകയാണെന്ന് റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രാഘവൻ പറഞ്ഞു.
റെജി ജോസഫ്
റബർ കടകൾ തുറക്കാതെ വൻകിട തോട്ടങ്ങൾ തുറന്നാൽ ചെറുകിടക്കാർ ഞെരുങ്ങും
02:30 PM Apr 16, 2020 | Deepika.com