ബ്രിട്ടനിൽ കോവിഡ് മരണം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ചു ഇക്കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ കുറഞ്ഞതായി ഒൗദ്യോഗിക റിപ്പോർട്ട്. ഈ ദിവസങ്ങളിൽ എഴുനൂറിനും എണ്ണൂറിനും ഇടയിലാണ് ഒൗദ്യോഗിക മരണസംഖ്യ. മലയാളികൾക്കു കോവിഡ് ബാധിച്ച് ആശങ്കയിലായിരിക്കുന്നതിനിടയിൽ പ്രതീക്ഷയുടെ കിരണങ്ങളുമായി ഒരു മലയാളിക്കു രോഗം പൂർണമായും സുഖമായി ആശുപത്രിവിടുന്ന വീഡിയോ ക്രോയിഡണിലെ എൻഎച്ച്എസ് ട്രസ്റ്റ് പുറത്തുവിട്ടു.
വർക്കല സ്വദേശിനി ജ്യോതി കേശവനെയാണ് കൈയടികളോടെ ജീവനക്കാർ വീട്ടിലേക്കു യാത്രയാക്കുന്നത് . ഇതിനോടകം സോഷ്യൽ മീഡിയയിൽ അടക്കം വൈറൽ ആയ ഈ വീഡിയോ നാഷണൽ ഹെൽത്ത് സർവീസ് ഔദ്യോഗികമായി പുറത്തുവിട്ടതാണ്. മലയാളികളായ മറ്റു ചിലരും രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്കു മടങ്ങിയിട്ടുണ്ട്.
നഴ്സിംഗ് ഹോമുകളിൽ
അതേസമയം, മുന്പ് ഏവരും ആശങ്കപ്പെട്ടിരുന്നതുപോലെ രാജ്യത്തെ നഴ്സിംഗ് ഹോമുകളിലേക്കു രോഗം പടരുന്നതായാണ് ഒടുവിൽ വരുന്ന സൂചന. ഇവിടങ്ങളിൽ കോവിഡ് ലക്ഷണങ്ങളോടെ മരിക്കുന്നവരുടെ എണ്ണം കൂടി. അഞ്ചു നഴ്സിംഗ് ഹോമുകളിൽ പത്തിലധികം പേർ അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചു. കെയർ ഹോമുകളിലെ മരണസംഖ്യ ഇതിനകം ആയിരം കടന്നിട്ടുണ്ടാകാമെന്നാണ് കെയർഹോമുകളുടെ കൂട്ടായ്മയായ ഏജൻസിതന്നെ പറയുന്നത്.
രണ്ടായിരത്തോളം നഴ്സിംഗ് ഹോമുകളിൽ രോഗം കടന്നിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. പരിശോധന സൗകര്യം കൂടുന്നതനുസരിച്ച് എല്ലാ കെയർ ഹോമുകളിലെയും ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്കു വിധേയരാക്കുമെന്നു ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് പറഞ്ഞു.
ജയിലുകളിൽ
നഴ്സിംഗ് ഹോമുകൾക്കു പിന്നാലെ ജയിലുകളിലും കോവിഡ് എത്തിയെന്നാണ് റിപ്പോർട്ടുകൾ. 57 ജയിലുകളിലായി 207 തടവുകാർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പത്തൊൻപതു പേർ മരിച്ചു.
അതേസമയം, സമ്പദ് വ്യവസ്ഥയെ കോവിഡ് ബാധിക്കുമെന്നും അനേകം പേർക്കു തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ചാൻസലർ ഋഷി സുനാക് മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ, സർക്കാർ സമ്പദ് വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും എത്രയും വേഗം തിരിച്ചുവരുമെന്നും അദ്ദേഹം പ്രതീക്ഷയും പ്രകടിപ്പിച്ചു.
നഴ്സ് മരിച്ചു
ഇതിനിടെ, ഒരു നഴ്സ് കൂടി കോവിഡ് ബാധിച്ചു മരിച്ചു. ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങൾ ആരോഗ്യ പ്രവർത്തകർക്കു ലഭിക്കുന്നില്ലെന്ന ഒറ്റപ്പെട്ട ആക്ഷേപങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതിനിടെ, സുരക്ഷാ ഉപകരണങ്ങൾ ആയ ഗൗണുകളും മാസ്കുകളും ഉൾപ്പടെ അണുവിമുക്തമാക്കി കഴുകി വീണ്ടും ഉപയോഗ യോഗ്യമാക്കുന്നതു സംബന്ധിച്ച ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഒരു ഇ -മെയിൽ ഉദ്ധരിച്ചു ബിബിസി ഉൾപ്പടെ ഉള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ അടുത്ത ആഴ്ചകളിലും തുടരാനാണു സാധ്യത. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ നയം ജനങ്ങളോടു വെളിപ്പെടുത്തണമെന്നു ലേബർ പാർട്ടിനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗൺ, സ്കൂൾ തുറക്കൽ ഇവ സംബന്ധിച്ചു കൃത്യമായ പ്രഖ്യാപനം ഉണ്ടാകണമെന്നാണ് ആവശ്യം.
ഷൈമോൻ തോട്ടുങ്കൽ
ബ്രിട്ടനിൽ നഴ്സിംഗ് ഹോമുകളിലേക്കും ജയിലുകളിലേക്കും കോവിഡ് എത്തി
11:58 AM Apr 16, 2020 | Deepika.com