യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ഭാഗികമായും ഘട്ടംഘട്ടമായും നീക്കിത്തുടങ്ങി. ഓസ്ട്രിയ, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ കടുത്ത ഉപാധികളോടെ ചില മേഖലകളിൽ വ്യവസായ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകി.
യൂറോപ്പ് ഇനിയും രോഗവ്യാപനത്തിന്റെ മൂർധന്യത്തിൽ എത്തിയിട്ടില്ലെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നിലനിൽക്കെയാണ്, കുറഞ്ഞു വരുന്ന രോഗബാധിതരുടെ എണ്ണവും കൂടിവരുന്ന സാന്പത്തിക പ്രതിസന്ധിയും കണക്കിലെടുത്ത് ഇളവുകൾ നൽകാൻ വിവിധ സർക്കാരുകൾ നിർബന്ധിതമാകുന്നത്.
ഓസ്ട്രിയയാണ് യൂറോപ്പിൽ ആദ്യമായി നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയത്. രാജ്യത്ത് ആയിരക്കണക്കിനു കടകൾ തുറന്നുകഴിഞ്ഞു. സ്പെയ്നിൽ നിയന്ത്രണം ഇളവ് വരുത്തിയെങ്കിലും പൊതുഗതാഗതം തുറന്നിട്ടില്ല. ഫാക്ടറികളിലും നിർമാണ മേഖലകളിലുമാണ് ഇളവ്.
പുസ്തകശാലകൾ, സ്റ്റേഷനറി കടകൾ തുടങ്ങിയവയ്ക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇറ്റലി ഇളവ് നൽകിയിരിക്കുന്നത്. ഡെൻമാർക്കിൽ കിൻഡർ ഗാർട്ടനുകളും ചെറിയ സ്കൂൾ ക്ലാസുകളും പുനരാരംഭിച്ചു.
ജർമനിയിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതു സംബന്ധിച്ചു ചാൻസലർ അംഗല മെർക്കൽ 16 സ്റ്റേറ്റുകളിലെയും മുഖ്യമന്ത്രിമാരുമായി ബുധനാഴ്ച നടത്തിയ വീഡിയോ കോണ്‍ഫ്രൻസ് ചർച്ചകളുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ മേയ് മൂന്നു വരെ (കോണ്ടാക്റ്റ് ബ്ലോക്ക്) തുടരാനും ധാരണയായി. നിലവിൽ ഏപ്രിൽ 19 വരെയാണ് കടുത്ത നിയന്ത്രണങ്ങൾ പ്രാബല്യത്തിലുള്ളത്.
കാർ വിപണി, സൈക്കിൾ വ്യാപാരം, പുസ്തകം, ഫർണിച്ചർ വ്യാപാരം, ടെലികമ്യൂണിക്കേഷൻ കന്പനികൾ എന്നിവ തുറക്കും. മ്യൂസിയങ്ങൾ, മൃഗശാലകൾ, ബൊട്ടാണിക്കൽ ഗാർഡനുകൾ എന്നിവയും ക്രമാനുഗതമായി തുറക്കും. അതിനാൽ തിയേറ്ററുകളും ഇവന്റുകളും റസ്റ്ററന്റുകളും അടച്ചിടും.
കൂടാതെ, തിയേറ്ററുകളും കച്ചേരി ഇവന്റുകളും അടച്ചിരിക്കും.എല്ലാ ആരാധനാലയങ്ങളും അടിച്ചിടും. സ്കൂളുകൾ മേയ് നാലിനു ശേഷമേ തുറക്കുകയുള്ളു. റസ്റ്ററന്റുകളും അടഞ്ഞുകിടക്കും. അതേസമയം, ജർമനി അതിർത്തി നിയന്ത്രണങ്ങൾ മേയ് നാലുവരെ നീട്ടിയതായും ആഭ്യന്തരകാര്യമന്ത്രി ഹോർവ് സീഹോഫർ അറിയിച്ചു.
ജോസ് കുന്പിളുവേലിൽ
യൂറോപ്പിൽ ലോക്ക്ഡൗണിൽ ഇളവ് നൽകിത്തുടങ്ങി; ആശങ്കയോടെ രാജ്യങ്ങൾ
11:55 AM Apr 16, 2020 | Deepika.com