ഒമാനിലെ സ്വകാര്യ കമ്പനികൾക്കു വിദേശ തൊഴിലാളികളെ പിരിച്ചുവിടാൻ സുപ്രീം കമ്മിറ്റിയുടെ അനുവാദം. രാജ്യത്തു കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി രൂപംകൊണ്ട ഉന്നതാധികാര സമിതിയാണ് സുപ്രീം കമ്മിറ്റി. ഇന്ത്യക്കാർ ഉൾപ്പെടുന്ന പ്രവാസികൾക്ക് കടുത്ത ഉത്കണ്ഠയുണ്ടാക്കുന്നതാണ് ഈ തീരുമാനം.
കമ്പനികൾക്കു ധാരണയുടെ അടിസ്ഥാനത്തിൽ ശമ്പളം വെട്ടിക്കുറയ്ക്കാനും ഇന്നലെ നടന്ന യോഗത്തിൽ അനുവാദം നൽകി. പിരിച്ചുവിടുന്ന തൊഴിലാളികൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ മുഴുവൻ നൽകണം. കമ്പനികൾക്കു ധാരണ പ്രകാരം ജോലിസമയം കുറച്ച് മൂന്നു മാസത്തേക്കു ശമ്പളം വെട്ടിക്കുറക്കാം.
നേരത്തെ പ്രഖ്യാപിച്ചതനുസരിച്ചു നിലവിൽ രാജ്യത്തില്ലാത്ത വിദേശികളുടെ റെസിഡന്റ് കാർഡുകൾ ജൂൺ അവസാനം വരെ കമ്പനികൾക്കു പുതുക്കാം. റെസിഡന്റ് കാർഡ് പുതുക്കാനുള്ള ഫീ 100 ഒമാനി റിയാൽ കുറച്ച് 201 ആക്കിയിട്ടുണ്ട്. അതേസമയം, ഒമാനി തൊഴിലാളികളെ യാതൊരു കാരണവശാലും പിരിച്ചുവിടാൻ പാടില്ലെന്നും അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാർക്കു ശമ്പളത്തോടെ വാർഷിക അവധി നൽകാനും സുപ്രീം കമ്മറ്റി ഉത്തരവിട്ടു.
ഇതിനിടെ, ഒമാനിലെ കോവിഡ് ബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുന്നു. രണ്ടു വിദേശികൾ ഉൾപ്പെടെ നാലു പേർ മരിച്ചു. 131 പേർ രോഗ വിമുക്തി നേടിയെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. അതേസമയം, ചൊവ്വാഴ്ച 86ഉം തിങ്കളാഴ്ച 53 പേർക്കുമാണ് രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
നിലവിൽ മസ്കറ്റിലാണ് കൂടുതൽ രോഗബാധിതർ (744). മസ്കറ്റിൽ കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ തുറന്നു. മസ്കറ്റ് ഗവർണറേറ്റിൽ വിദേശികളുടെ വീസ മെഡിക്കലിനായി പ്രവർത്തിച്ചിരുന്ന ഡാർസയിറ്റിലെ സെന്ററും റൂസയിൽ അൽ ഷരാദിയിലെ സെന്ററും വിദേശികൾക്കു കോവിഡ് പരിശോധനയ്ക്കായി തുറന്നു.
ഡാർസയിറ്റിലെ കേന്ദ്രത്തിൽ ഇന്നലെത്തന്നെ പരിശോധന ആരംഭിച്ചു. റുസയിലിൽ വ്യാഴാഴ്ച തുടങ്ങി പരിശോധനാ കേന്ദ്രം പ്രവർത്തിച്ചു തുടങ്ങും. പ്രവർത്തന സമയം രണ്ടിടത്തും രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലു വരെയാണ്. നിലവിൽ നൽകിയിരുന്ന വീസ മെഡിക്കൽ സേവനങ്ങൾ രണ്ടിടത്തും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ നിർത്തിവച്ചു.
സേവ്യർ കാവാലം
സ്വകാര്യ മേഖലയിൽ വിദേശികളെ പിരിച്ചുവിടാമെന്ന് ഒമാൻ
11:53 AM Apr 16, 2020 | Deepika.com