റഷ്യയിൽ കോവിഡ് പടരുന്നതിന്റെ തോത് വർധിച്ചു. പരിശോധന വിപുലമാക്കിയതാണ് ഒരു കാരണമെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ വിശദീകരിക്കുന്നു. പുതിയ രോഗബാധ കഴിഞ്ഞ നാലു ദിവസവും രണ്ടായിരത്തിലേറെ വീതമായിരുന്നു.
മാർച്ച് 31നു 2,334 പേർ മാത്രം കോവിഡ് ബാധിച്ചവരുണ്ടായിരുന്ന രാജ്യത്ത് ഇന്നലെ 24,490 രോഗികൾ ഉണ്ട്. ചൊവാഴ്ച മാത്രം 3,388 പേരിൽ രോഗം സ്ഥിരീകരിച്ചു. തലേദിവസം 2,558 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ചൊവാഴ്ച 28 പേർ മരിച്ചതോടെ മരണം 198 ആയി.
രോഗബാധ നിയന്ത്രണവിധേയമല്ലാത്ത സാഹചര്യത്തിൽ പട്ടാള സഹായം തേടേണ്ടിവരുമെന്നു പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സൂചിപ്പിച്ചു. 22നു നടത്താനിരുന്ന ജനഹിത പരിശോധന മാറ്റിവച്ചു. പുടിന് ഇപ്പോഴത്തെ കാലാവധിക്കു ശേഷവും അധികാരത്തിൽ തുടരാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടന ഭേദഗതി അംഗീകരിക്കാനാണു ഹിത പരിശോധന.
തലസ്ഥാനമായ മോസ്കോയിലാണ് കോവിഡ് ഏറ്റവും കഠിനമായി ബാധിച്ചത്. രോഗികളിൽ പകുതി മോസ്കോയിലാണ്.
റഷ്യയിൽ കോവിഡ് രണ്ടാഴ്ചകൊണ്ട് പത്തുമടങ്ങായി
11:39 AM Apr 16, 2020 | Deepika.com