വിദേശത്ത് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തൽക്കാലം തിരികെ എത്തിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. കേന്ദ്രസർക്കാർ നിലപാട് ശരിവച്ചുകൊണ്ട് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രവാസികൾ അവരുടെ സ്ഥലങ്ങളിൽ തുടരണമെന്നും കോടതി നിർദേശിച്ചു.
ഇപ്പോൾ യാത്ര അനുവദിച്ചാൽ അത് കേന്ദ്രത്തിന്റെ യാത്രാവിലക്കിന് വിരുദ്ധമാകും. ബ്രിട്ടനിൽ ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിനായി കേന്ദ്രം ഇടപെടുകയും ചെയ്യുന്നുണ്ട്. പിന്നെ എന്തിനാണ് തിരിച്ചുവരുന്നതെന്ന് ജസ്റ്റീസ് നാഗേശ്വർ റാവു ചോദിച്ചു.
യുകെയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിലായിരുന്നു നാഗേശ്വരറാവുവിന്റെ പ്രതികരണം. വിദ്യാർഥികളെ തിരികെ എത്തിക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നുണ്ടെന്നും യുകെയിൽ ഇന്ത്യക്കാർ സുരക്ഷിതരാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി. സുരക്ഷിതരാണെങ്കിൽ പിന്നെ എന്തിനാണ് തിരികെവരുന്നതെന്ന് നാഗേശ്വർ റാവു ചോദിച്ചു. സുരക്ഷിതരാണെങ്കിൽ എവിടെയാണോ ഉള്ളത്, അവിടെ തുടരണമെന്ന് കോടതി പറഞ്ഞു.
ഗൾഫിലും ഇംഗ്ലണ്ടിലും അമേരിക്കയിലും ഇറാനിലും അടക്കം വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഇറാനിൽ കുടുങ്ങിയ മത്സ്യ തൊഴിലാളിയുടെ ഭാര്യ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ആദ്യം വാദം തുടങ്ങിയത്. ഇറാനിൽ 6000 മത്സ്യ തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ടെന്ന് തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഈ കേസിൽ മറുപടി സത്യവാങ്മൂലം നൽകാൻ അനുമതി വേണമെന്ന് തുഷാർമേത്ത കോടതിയോട് ആവശ്യപ്പെട്ടു.
പ്രവാസികളെ തിരിച്ചെത്തിക്കണമെന്നും രോഗം ബാധിച്ചവർക്ക് ചികിത്സയും ഭക്ഷണവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. പ്രവാസി ലീഗൽ സെൽ, എം കെ രാഘവൻ എംപി ഉൾപ്പടെയുള്ളവര് നല്കിയ ഹർജികളും പരിഗണിക്കുന്നുണ്ട്.
ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ നാലാഴ്ചയ്ക്കകം തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തിന് കോടതി നിർദേശം നൽകി. ഹർജികൾ ഒരു മാസത്തേക്ക് മാറ്റുകയും ചെയ്തു.
എവിടെയാണോ അവിടെ; പ്രവാസികളെ തിരികെ എത്തിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി
04:16 PM Apr 13, 2020 | Deepika.com