കോവിഡ്-19 വൈറസ് ബാധ മൂലം സംസ്ഥാനത്തിന് 50,000 കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടാകുമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്.
തിരുവനന്തപുരം നഗരസഭയുടെ കമ്യൂണിറ്റി കിച്ചണ്‍ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം മാത്രം സംസ്ഥാനത്തിന് 15,000 കോടി രൂപയുടെ വരുമാന നഷ്ടമാണുണ്ടാകുക. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനായി കേന്ദ്ര സർക്കാർ പലിശരഹിത വായ്പയായി സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകണം. വൻ പലിശയ്ക്ക് പണം വായ്പയെടുത്താണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്.
കേന്ദ്ര സർക്കാർ തരാനുള്ള പണം പോലും സംസ്ഥാനത്തിനു തരുന്നില്ല. ഈ ഘട്ടത്തിൽ റിസർവ് ബാങ്കിൽ നിന്നു പണം വായ്പ എടുത്ത് സംസ്ഥാനങ്ങൾക്കു നല്‍കാനുള്ള ക്രമീകരണം കേന്ദ്രം സ്വീകരിക്കണം.
സംസ്ഥാനങ്ങളോടു കേന്ദ്ര സർക്കാർ കാണിക്കുന്നത് അവഗണനയാണെന്നു മന്ത്രി പറഞ്ഞു. വാചകമടികൊണ്ടു മാത്രം കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
50,000 കോടിയുടെ നഷ്ടം: ധനമന്ത്രി
01:02 PM Apr 13, 2020 | Deepika.com