ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ആക്രമിച്ചു തുരത്തിയാണ് കോവിഡ്-19 രോഗികളെ കീഴ്പ്പെടുത്തുന്നതെന്നു ഗവേഷകർ. ശരീരത്തിനു ദോഷം ചെയ്യുന്ന ബാക്ടീരിയകളെയും വൈറസുകളെയും മറ്റ് അണുജീവികളെയും തടയുന്ന ടി സെല്ലുകളെ കോവിഡ് -19 വൈറസ് ആക്രമിച്ചു നശിപ്പിക്കുന്നു.
ഷാങ്ഹായ്യിലുള്ള ഫുഡാൻ യൂണിവേഴ്സിറ്റിയിലെ ലുലുവും ന്യൂയോർക്ക് ബ്ലഡ് സെന്ററിലെ ജാങ് ഷിലോയും ചേർന്നു നടത്തിയ ഗവേഷണത്തിലെ കണ്ടെത്തലാണിത്.
ഉപദ്രവകാരികളായ അണുജീവികൾ ബാധിച്ച കോശങ്ങളുടെ കവചം തുളച്ചു വിഷം കുത്തിവച്ച് അണുജീവിയെയും കോശത്തെയും നശിപ്പിക്കുകയാണു ടി സെൽ ചെയ്യുന്നത്. (വെളുത്ത രക്തകോശങ്ങളിൽപെട്ടതാണു ടി സെൽ അഥവാ ടിലിംഫോസൈറ്റ്) കോവിഡ് 19നു കാരണമായ സാർസ് കോവ്-2 എന്ന വൈറസ് ഈ ടി സെല്ലിൽ കയറി അതിനെ തന്റെ അടിമയാക്കുന്നു. ശരീരത്തിനു ഹാനികരമായ അന്യജീവികളെ കണ്ടെത്തി നശിപ്പിക്കുന്ന ജോലിയിൽനിന്നു ടി സെല്ലിനെ വൈറസ് മാറ്റി നിർത്തും. ഇതോടെ കോവിഡ് ബാധിച്ചയാൾ മറ്റു രോഗബാധകൾക്കടിപ്പെട്ട് അവശനാകുന്നു.
സാർസും (സിവിയർ അക്യൂട്ട് റെസ്പിമേറ്ററി സിൻഡ്രം) കൊറോണ വൈറസ് മൂലം ഉണ്ടാകുന്നതാണെങ്കിലും ആ വൈറസിന്റെ പ്രവർത്തനം ഇങ്ങനെയല്ല.
മൂന്നു തരം വൈറസ്
ചൈനയിലെ വുഹാനിൽ തുടക്കമിട്ട് എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ച കോവിഡ് ഇപ്പോൾ മൂന്നു വിഭാഗമായി മാറിക്കഴിഞ്ഞെന്നു ഗവേഷകർ പറയുന്നു. അതിവേഗം പടരുന്ന കോവിഡിലെ ജനിതക മാറ്റങ്ങളും അതിവേഗമാണെന്നു കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ ഡോ. പീറ്റർ ഫോസ്റ്റർ പറയുന്നു. വളരെയേറെ മാറ്റങ്ങൾ ഉണ്ടായെങ്കിലും പ്രധാനമായി മൂന്നു വിഭാഗങ്ങളാണുള്ളതെന്നു ഗവേഷകർ കരുതുന്നു.
ഒന്നാമത്തേത് (ടൈപ്പ് എ) വവ്വാലുകളിലും ഈനാം പേച്ചികളിലും കാണുന്ന ഇനം വൈറസിൽനിന്നു ജന്മമെടുത്തത്. ഇതിൽത്തന്നെ രണ്ട് ഉപവിഭാഗങ്ങൾ. ഒന്ന് വുഹാനിൽ ഉണ്ടായിരുന്നത്. രണ്ടാമത്തേത് അമേരിക്കയിലും ഓസ്ട്രേലിയയിലും പടരുന്നത്.
രണ്ടാം വിഭാഗം (ടൈപ്പ് ബി) വുഹാനിലെ വൈറസിൽനിന്നു രണ്ടുതരം മാറ്റങ്ങൾക്കു വിധേയമായവയാണ്. ഇതാണു ചൈനയിലും ചൈനയ്ക്കു പുറത്തു കുറേ രാജ്യങ്ങളിലും പടർന്ന ഇനം.മൂന്നാം വിഭാഗം (ടൈപ്പ് സി) രണ്ടാം വിഭാഗത്തിൽനിന്ന് ഉടലെടുത്തതാണ്. യൂറോപ്പിൽ കൂടുതൽ പടരുന്നത് ഇതാണ്.
കോവിഡ് പ്രതിരോധ കോശങ്ങളെ തുരത്തുന്നു
12:04 PM Apr 13, 2020 | Deepika.com