യുഎഇയിലേക്ക് പ്രത്യേക വിമാനത്തിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അടങ്ങിയ സംഘത്തെ അയക്കുന്നു എന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാന സർക്കാരിന്റെ അറിവോടെ ഉള്ളതല്ല ഈ വാർത്തയ്ക്ക് ആധാരമായ കാര്യങ്ങളെന്നും ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ എംഡി ഡോ.കെ.പി.ഹുസൈൻ അങ്ങനെ വാഗ്ദാനം നൽകി ദുബായ് ഹെൽത്ത് അതോറിറ്റിക്ക് ഒരു കത്തയച്ച കാര്യം പുറത്തു വന്നിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വസ്തുതകൾ ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുദമിയെ അറിയിച്ചു. യുഎഇയിലേക്ക് മെഡിക്കൽ സംഘത്തെ അയക്കുമെന്ന ആ വാഗ്ദാനവുമായി സംസ്ഥാന ഗവൺമെന്റിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കത്തെഴുതിയ വ്യക്തിക്ക് സംസ്ഥാന സർക്കാരിന് വേണ്ടി സംസാരിക്കാനുള്ള ചുമതലയില്ല- കത്തിൽ വ്യക്തമാക്കുന്നു.
ലോകം കോവിഡ് - 19 ന്റെ വെല്ലുവിളി ചെറുക്കാനുള്ള കഠിന പ്രയത്നത്തിലാണ്. ഇതിൽ ഓരോ രാജ്യത്തിനും തങ്ങളുടേതായ മാർഗങ്ങൾ ഉണ്ട്. എല്ലാവരും ഒന്നിച്ച് നിൽക്കുമ്പോൾത്തന്നെ ആവശ്യമായ പ്രോട്ടോകോൾ പാലിക്കേണ്ടതുമുണ്ട്. അതിനിടെ ഇത്തരമൊരു നീക്കം ഉണ്ടാകുന്നത് ശരിയല്ല. ഇത്തരം രീതികളെ സംസ്ഥാന സർക്കാർ അംഗീകരിക്കുന്നില്ല- മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ യുഎഇ ഭരണാധികാരികൾ നടത്തുന്ന ഇടപെടൽ ശ്ലാഘനീയമാണെന്നു പറഞ്ഞ മുഖ്യമന്ത്രി ഏതെങ്കിലും വിഷയത്തിൽ ബന്ധപ്പെടൽ വേണമെങ്കിൽ അത് ഔദ്യോഗിക സംവിധാനത്തിലൂടെയാണ് ഉണ്ടാവുകയെന്നും സഹകരണം കൂടുതൽ ശക്തമായി തുടരുമെന്നും കൂട്ടിച്ചേർത്തു.
യുഎഇയിലേക്ക് മെഡിക്കൽ സംഘത്തെ അയയ്ക്കുന്നുവെന്ന വാർത്ത തള്ളി മുഖ്യമന്ത്രി
06:59 PM Apr 12, 2020 | Deepika.com