കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വികസ്വര രാജ്യങ്ങൾക്ക് 200 മില്യൺ പൗണ്ട് സഹായ വാഗ്ദാനവുമായി യുകെ. അഭയാർഥി ക്യാമ്പുകളിൽ കൈകഴുകൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും ഈ പണം വിനിയോഗിക്കാം. വിദേശത്തെ ദുർബലമായ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നത് യുകെയിൽ വൈറസിന്റെ രണ്ടാംഘട്ടത്തെ തടയാൻ സഹായിക്കുമെന്നും അന്താരാഷ്ട്ര വികസന സെക്രട്ടറി ആൻ മാരി ട്രെവലിയൻ പറഞ്ഞു.
മഹാമാരിയെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമത്തിന്റെ ഭാഗമായി മൊത്തം 774 മില്യൺ പൗണ്ടാണ് ബ്രിട്ടൺ സംഭാവന നൽകിയത്. പുതുതായി പ്രഖ്യാപിച്ച 200 മില്യൺ പൗണ്ട് ധനസഹായത്തിൽ 130 മില്യൺ പൗണ്ടും യുഎൻ ഏജൻസികളിലേക്ക് പോകും. അതിൽ 65 മില്യൺ പൗണ്ടും ലോകാരോഗ്യ സംഘടനയ്ക്കാണ് നൽകുന്നത്. റെഡ് ക്രോസിനും സർക്കാരിതര ചാരിറ്റി സംഘടനകൾക്കുമാണ് ബാക്കിതുക നൽകുന്നത്.
പകർച്ചവ്യാധിയെ നേരിടാൻ ദരിദ്ര രാഷ്ട്രങ്ങളെ സഹായിച്ചില്ലെങ്കിൽ കോവിഡ് രണ്ടാംഘട്ടം ലോകത്ത് വ്യാപിക്കുമെന്ന് യുഎൻ സമ്പന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
കോവിഡ്: വികസ്വര രാജ്യങ്ങൾക്ക് യുകെയുടെ 200 മില്യൺ പൗണ്ട് സഹായം
06:46 PM Apr 12, 2020 | Deepika.com