"പേടിപ്പിക്കുന്ന അവസ്ഥയിലും നാടിനെ ഓർത്ത് ചൈനയിൽ തങ്ങി...'

05:09 PM Apr 12, 2020 | Deepika.com
"കൊറോണ വൈറസിന്‍റെ രോഗവാഹകയാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലേക്കു വരാതെ പേടിപ്പിക്കുന്ന അവസ്ഥയിലും ചൈനയിൽതന്നെ തങ്ങി. ഇപ്പോൾ ഇവിടെ സ്ഥിതിഗതികൾ ശാന്തമായിത്തുടങ്ങി...'' ചൈനീസ് അക്കാഡമി ഓഫ് സയൻസ് ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോ ബയോളജിയിലെ പോസ്റ്റ് ഡോക്ട്രൽ റിസർച്ചറായ പത്തനംതിട്ട സ്വദേശിനി അനില പി. അജയൻ ചൈനയിൽനിന്നു ദീപികയോടു സംസാരിക്കുകയായിരുന്നു.

നാട്ടിലേക്കു മടങ്ങാൻ വീട്ടുകാർ നിർബന്ധിച്ചെങ്കിലും അനില തയാറായില്ല. രാവും പകലും തലങ്ങും വിലങ്ങും ആംബുലൻസുകൾ പായുന്നതിന്‍റെയും ഉയർന്നുവരുന്ന മരണസംഖ്യയുടെയും പേടിപ്പെടുത്തുന്ന അവസ്ഥയിലും ഈ പെണ്‍കുട്ടി ഇന്ത്യയിലേക്കു വരേണ്ടെന്ന ഉറച്ച നിലപാടെടുത്തു. കൊറോണ വൈറസ് തനിക്കു പിടിപ്പെട്ടിട്ടുണ്ടെങ്കിൽ താൻ മൂലം തന്‍റെ രാജ്യത്തിന് ആപത്തുണ്ടാകരുതെന്ന് ആഗ്രഹിച്ചു. അനിലയ്ക്കു രോഗബാധയുണ്ടായില്ല. 76 ദിവസം ഹോം ക്വാറന്‍റൈനിലായിരുന്നു.

അനിലയുടെ വാക്കുകളിലേക്ക്... 2019 സെപ്റ്റംബറിലാണ് ഞാൻ ചൈനയിലെ വുഹാനിൽ എത്തിയത്. ജനുവരിയുടെ തുടക്കത്തിൽ ഇവിടെ കൊറോണ വൈറസിന്‍റെ വ്യാപനത്തെക്കുറിച്ചു കേട്ടുതുടങ്ങി. ശ്വസനേന്ദ്രീയ വ്യൂഹത്തെ ബാധിക്കുന്ന വൈറസ് ആണെന്ന് അറിവുള്ളതുകൊണ്ടുതന്നെ ക്ലാസിൽ പോകുന്പോൾ മാസ്ക് ധരിക്കുമായിരുന്നു. തുടക്കത്തിൽ അധികം പ്രശ്നമൊന്നും തോന്നിയിരുന്നില്ല. കോവിഡ് കേസുകൾ വർധിച്ചതോടെ ചെറിയ പേടി തോന്നി.

ഇവിടത്തെ പൊതുഗതാഗതം ഉപയോഗിച്ചു ഞാൻ യാത്ര ചെയ്തിരുന്നു. ആ ആഴ്ച മുഴുവനും വുഹാൻ യൂണിവേഴ്സിറ്റി കാന്‍റീനിൽനിന്നായിരുന്നു ഭക്ഷണം. അവിടെ എപ്പോഴും തിരക്കാണ്. വിന്‍റർ സീസണും ആയിരുന്നു. അതുകൊണ്ടുതന്നെ എനിക്കും രോഗം വരുമോയെന്നു സംശയിച്ചു. മരണസംഖ്യ ഉയർന്നതോടെ കോളജ് അടച്ചു. ചൈനയുടെ പ്രാന്തപ്രദേശങ്ങളിൽ ഉള്ള സഹപാഠികളൊക്കെ നാട്ടിലേക്കു മടങ്ങി.

ആദ്യമൊക്കെ ഇവിടത്തെ അവസ്ഥ ഞാൻ വീട്ടിൽ പറഞ്ഞിരുന്നില്ല. ഇവിടത്തെ വാർത്തകൾ മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ ഞാനും കേരളത്തിലേക്കു മടങ്ങാൻ വീട്ടുകാർ നിർബന്ധിച്ചു. പക്ഷേ എനിക്കു വൈറസ് ബാധ ഉണ്ടായിട്ടുണ്ടെങ്കിൽ അതുമായി ഇന്ത്യയിലേക്കു വരാൻ ഞാൻ ആഗ്രഹിച്ചില്ല. അതുകൊണ്ടുതന്നെ ഭീതിപ്പെടുത്തുന്ന അവസ്ഥയിലും ഞാൻ ചൈനയിൽതന്നെ തുടർന്നു.

ജനുവരി 21നാണ് ഞാൻ അവസാനമായി കാന്പസിനു പുറത്തുപോയത്. പിന്നീട് 76 ദിവസം ഹോംക്വാറന്‍റൈനിലായിരുന്നു. ദൈവാനുഗ്രഹത്താൽ രോഗമൊന്നും ഉണ്ടായില്ല. ഏപ്രിൽ എട്ടു മുതൽ ഇവിടെ മാറ്റങ്ങൾ കണ്ടു തുടങ്ങി. കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമായ വുഹാൻ പഴയ സ്ഥിതിയിലേക്കായി. ക്ലാസുകൾ ആരംഭിച്ചു. പൊതുഗതാഗതം തുറന്നെങ്കിലും ബസുകളിലൊക്കെ ചുരുക്കം യാത്രക്കാർ മാത്രം. ഗ്രീൻ ഹെൽത്ത് കോഡ് ഉള്ളവർക്കേ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാനാവൂ. ഷോപ്പിംഗ് നടത്തുന്നതിനും പ്രത്യേക മാനദണ്ഡമുണ്ട്.

തെർമൽ സ്ക്രീനിംഗ് നിർബന്ധമാണ്. 37 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ശരീര താപനില ഉള്ളവർക്കു കടയ്ക്കുളളിൽ കയറാൻ സാധിക്കില്ല. റോഡുകളും പൊതുസ്ഥലങ്ങളും നിത്യവും അണുവിമുക്തമാക്കുന്നുണ്ട്. ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും പോകുന്നവർ നിർദേശങ്ങൾ കർശനമായി പാലിക്കണം. ഓഫീസിലും സ്ഥാപനങ്ങളിലും കയറുന്പോഴും ഇറങ്ങുന്പോഴും തെർമൽ സ്ക്രീനിംഗ് നടത്തും. സാമൂഹിക അകലം പാലിക്കണം. ഓണ്‍ലൈൻ മീറ്റിംഗ് മാത്രമേ അനുവദിക്കൂ.

വീട്ടിനുള്ളിലും ഓഫീസിലുമൊക്കെ മാസ്ക് ധരിക്കണമെന്നു നിർബന്ധമുണ്ട്. കൊറോണയുടെ ആദ്യഘട്ടത്തിലുണ്ടായ ഭീതി ഒഴിഞ്ഞു തുടങ്ങി. എങ്കിലും എല്ലാവരും ജാഗ്രതയിലാണ്. നാട്ടിലുള്ളവർ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നാണ് ഈ അവസരത്തിൽ പറയാനുള്ളതെന്നും അനില പറഞ്ഞു. പത്തനംതിട്ട ഇലവുംതിട്ട ബീം ജ്യോതിയിൽ പി.ടി. അജയകുമാർ-കെ. നിർമല ദന്പതികളുടെ മകളാണ് അനില.

സീമ മോഹൻലാൽ