കോവിഡ് ദുരന്തം വിതച്ച ഇറ്റലിയിൽനിന്നു മടങ്ങിയെത്തിയ മലയാളി സംഘം രോഗഭീതിയൊഴിഞ്ഞ് ആശ്വാസതീരത്തേക്ക്. രണ്ടാമെത്തെ പരിശോധനാ ഫലവും നെഗറ്റീവ് ആയതോടെയാണ് ഡൽഹിയിലെ നിരീക്ഷക്യാന്പുകളിൽ കഴിഞ്ഞിരുന്ന മലയാളി സംഘം ബസിൽ നാട്ടിലേക്ക് തിരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ ഇവർ ജബൽപ്പൂർ പിന്നിട്ടു.
13ന് നാട്ടിലെത്തും. 40 പേരുള്ള ബസിൽ, ഗർഭിണിയായ യുവതി ഉൾപ്പെടെ 30 പേർ മലയാളികളാണ്. തമിഴ്നാട്ടിൽ നിന്ന് ഏഴ് പേരും, നാഗ്പൂരിൽ നിന്ന് മൂന്നു പേരും സംഘത്തിലുണ്ട്. നാട്ടിലേക്കു മടങ്ങാൻ ഇവർ വാഹന സൗകര്യം ആവശ്യപ്പെട്ടു എങ്കിലും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ കാരണം സാധിച്ചിരുന്നില്ല. പിന്നീട് സ്വന്തം നിലയിൽ പണം സമാഹരിച്ചാണ് ഇവർ ബസ് ഏർപ്പാടാക്കിയത്.
മാർച്ച് 15നു ഡൽഹി ചാവ് ല ഐടിബിപി. ക്യാന്പിൽ എത്തിയവരാണ് ഇവരിൽ ഏറെയും. ഇരുപത്തിയെട്ട് ദിവസം ക്യാന്പിൽ കഴിഞ്ഞ ശേഷമാണ് നാട്ടിലേക്ക് പുറപ്പെട്ടത്. നേരത്തെ കർണാടക, മഹാരാഷ്ട്ര സർക്കാരുകൾ തങ്ങളുടെ സംസ്ഥാനങ്ങളിലുള്ളവരെ നാട്ടിലെത്തിക്കാൻ വാഹന സൗകര്യം ഏർപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇവർ സ്വന്തമായി വാഹനം ഏർപ്പാടാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
യാത്രക്കിടയിൽ മറ്റു സംസ്ഥാനങ്ങൾ കടന്നു പോകുന്നതിനുള്ള പാസുകൾ ഇവർക്ക് ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര ആവശ്യത്തിനുള്ള ഭക്ഷണ സാധനങ്ങൾ കേരള ഹൗസിൽ നിന്ന് നൽകി.
രോഗഭീതിയൊഴിഞ്ഞു; ഇറ്റലിയിൽനിന്നെത്തിയ മലയാളികൾ ബസിൽ നാട്ടിലേക്കു തിരിച്ചു
04:08 PM Apr 12, 2020 | Deepika.com