ജർമനിയിൽ നടന്ന വേറിട്ട ദുഃഖവെള്ളി കർമങ്ങൾ ലോകശ്രദ്ധ നേടി. ജർമനിയിലെ വെസ്റ്റ്ഫാളിയ സംസ്ഥാന തലസ്ഥാനമായ ഡ്യൂസ്സൽഡോർഫ് നഗരം ഡ്രൈവ് ഇൻ തീയേറ്റർ പരിസരത്താണ് ദുഃഖവെള്ളി കർമങ്ങൾ വേറിട്ട ചരിത്രമായത്. ഇവിടെ കത്തോലിക്കാ സഭയും ഇവാഞ്ചലിക്കൽ സഭയും ഒന്നിച്ചുചേർന്നു ദുഖഃവെള്ളിയാഴ്ചയിലെ കർമങ്ങൾ സംയുക്തമായി നടത്തി.
നിയന്ത്രണ നിയമങ്ങൾ കർശനമായി പാലിച്ച് 400ഓളം കാറുകളിൽ വിശ്വാസികൾ എത്തി. എന്നാൽ, ഇവർ പുറത്തിറങ്ങാതെ പാർക്കിംഗ് ഏരിയയിൽ കാറുകളിൽതന്നെയിരുന്നു പ്രാർഥിച്ചു. കാർ റേഡിയോ വഴിയാണ് പുരോഹിതരുടെ പ്രസംഗങ്ങൾ കേൾപ്പിച്ചത്. പാർക്കിംഗ് ഏരിയയിൽ തയാറാക്കിയ ചെറിയ വേദിയിലാണ് ഇരുവരും നിലയുറപ്പിച്ചത്.
ഇതിനിടെ, കൊറോണ ബോധവത്കരണത്തിനായി ജർമനിയിൽ ഒാൺലൈൻ ഹാക്കത്തോണ്‍ സംഘടിപ്പിച്ചു. 48 മണിക്കൂർ നേരത്തെ പരിപാടി ജർമൻ സർക്കാർ നേരിട്ടാണു നടത്തിയത്. 1,500 പരിഹാരങ്ങളാണ് നിർദേശിക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകൾ വികസിപ്പിച്ചെടുത്തു സർക്കാർ ഉടൻ അംഗീകാരംനൽകും. 28,000 പേരാണ് പരിപാടിയിൽ പങ്കെടുത്തത്.
അഭയാർഥി ക്യാന്പുകൾ
കൊറോണ വൈറസ് പ്രതിസന്ധിയിൽ അഭയാർഥി ക്യാന്പുകളിൽ ആശങ്ക. പലേടങ്ങളിലും അന്തേവാസികളും ഉദ്യോഗസ്ഥരും തമ്മിൽ കൈയാങ്കളിയുടെ വക്കോളമെത്തുന്ന സംഘർഷങ്ങൾ പതിവായി. ക്യാന്പുകളിൽ ആർക്കെങ്കിലും രോഗം ബാധിച്ചാൽ പരിണിതഫലം എന്താകുമെന്ന ആശങ്ക ഭരണനേതൃത്വത്തെയും അലട്ടുകയാണ്.
ക്യാന്പിൽ തടവിലെന്ന പോലെ കഴിയാൻ വിധിക്കപ്പെട്ടവർ മറ്റു സ്ഥലങ്ങളിലേക്ക് ഐസൊലേഷിൽ മാറാനും വിസമ്മതിക്കുന്നു. രോഗബാധിതരെ പുതിയതായി ക്യാന്പുകളിലേക്കു കൊണ്ടുവരുന്നതായും അന്തേവാസികൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ഒറ്റ ദിവസത്തെ ഉയർന്ന മരണസംഖ്യ ബ്രിട്ടനിൽ
വെള്ളിയാഴ്ച മാത്രം ബ്രിട്ടനിൽ കോവിഡ്-19 കാരണമുള്ള മരണസംഖ്യ 980. യൂറോപ്പിൽ എവിടെയും ഒറ്റ ദിവസത്തിനുള്ളിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്.
വെള്ളിയാഴ്ച മാത്രം 5,706 പേർക്കാണു ബ്രിട്ടനിൽ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 8,958 ആയി. വെള്ളിയാഴ്ച മരിച്ചവരിൽ 866 പേരും ഇംഗ്ലണ്ടിൽനിന്നാണ്. 114 പേർ സ്കോട്ട്ലൻഡിലും വെയിൽസിലും നോർത്തേണ്‍ അയർലൻഡിലും. ഏപ്രിൽ എട്ടിന് രേഖപ്പെടുത്തിയ 938 ആയിരുന്നു ഇതിനു മുൻപ് ബ്രിട്ടനിൽ ഒറ്റ ദിവസത്തെ ഉയർന്ന മരണസംഖ്യ.
അതേസമയം, ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിന്റെ നിരക്ക് കുറയുന്നതു ശുഭസൂചനയായി വിദഗ്ധർ വിലയിരുത്തുന്നു. ചികിത്സയിൽ കഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിലയും മെച്ചപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഏതാനും ചുവടുകൾ നടക്കാൻ തുടങ്ങിയെന്നും ഡോക്ടർമാരുമായി സംസാരിക്കാൻ സാധിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി ഗർഭിണിയായ പങ്കാളിയുമായും ഫോണിൽ സംസാരിച്ചു.
സ്പെയിനിൽ കുറഞ്ഞ മരണസംഖ്യ
കൊറോണവൈറസ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ സ്പെയിൻ പതിനേഴു ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യ വെള്ളിയാഴ്ച രേഖപ്പെടുത്തി. 605 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 15,800 പിന്നിട്ടു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 157,000 കടന്നിട്ടുണ്ട്.
രാജ്യത്ത് മരണനിരക്ക് നാലു ശതമാനത്തിനു താഴേക്കെത്തിയത് ആശ്വാസത്തിനു വക നൽകുന്നു. മാർച്ച് 25ന് 27 ശതമാനം വരെയെത്തിയിരുന്നു. പുതിയതായി രോഗം സ്ഥിരീകരിക്കുന്നതിന്റെ നിരക്കിലും കുറവാണ് രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ പുതിയതായി 4,576 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ഭേദമായവരുടെ എണ്ണം 55,688.
ഇറ്റലി ലോക്ക് ഡൗണ്‍ മേയ് മൂന്ന് വരെ നീട്ടി
ഇറ്റലിയിലെ ലോക്ക്ഡൗണ്‍ മേയ് 3 വരെ നീട്ടിയെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ പ്രഖ്യാപിച്ചു. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ മരണ നിരക്ക് കൂടുകയാണ്. രോഗത്തെ പൂർണമായി നിയന്ത്രണവിധേയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് മുന്നിലുള്ളതെന്ന് യൂസപ്പെ കോണ്ടെ പറഞ്ഞു.
തുടർച്ചയായ അടച്ചിടലിൽ ആശങ്ക പ്രകടിപ്പിച്ചു വ്യവസായലോകം പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു. എന്നാൽ, അണുബാധയുടെ മറ്റൊരു വർധന ഇറ്റലിക്കു താങ്ങാനാവില്ലെന്നും പുതിയ രോഗത്തെ അഭിമുഖീകരിക്കുന്പോൾ കൂടുതൽ ജാഗ്രത വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇറ്റലിയിലെ 1.3 ദശലക്ഷം നിർമാണത്തൊഴിലാളികളിൽ പകുതിയിലധികം പേരും അടച്ചുപൂട്ടലിൽ പെട്ടതായും 11.4 ദശലക്ഷം സേവന മേഖലയിലെ ജീവനക്കാരിൽ മൂന്നിലൊന്ന് പേരും ആശങ്കാകുലരാണെന്നും കോണ്കോപ്പറേറ്റീവ് ചെറുകിട ബിസിനസ് മേഖല പുറത്തുവിട്ട പഠനത്തിൽ പറയുന്നു.
വിറങ്ങലിച്ചു ഫ്രാൻസ്
പകർച്ചവ്യാധിയുടെ ഉയർന്ന മരണഭൂമികളിലൊന്നായി ഫ്രാൻസ് തുടരുന്നു. ഫ്രാൻസിലെ ലോക്ക്ഡൗണിന്റെ 23-ാം ദിവസം കൊറോണ വൈറസ് ബാധിച്ച് ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും വെള്ളിയാഴ്ച 987 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതു. പകർച്ചവ്യാധി ഉയർന്ന തലത്തിൽ പോകുന്പോൾ യുദ്ധം തുടരുകയാണെന്ന് ഫ്രഞ്ച് ആരോഗ്യ മേധാവികൾ പറഞ്ഞു.
പോസിറ്റീവ് വിഭാഗത്തിൽ തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞത് ആശ്വാസത്തിന്റെ നറുവെളിച്ചം നൽകുന്നു. കോവിഡ് 19 ബാധിച്ച 10 വയസുള്ള ഒരു കുട്ടി മരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ തിങ്കളാഴ്ച മൂന്നാം തവണ രാജ്യത്തെ അഭിസംബോധന ചെയ്യും. നിലവിലെ ഏപ്രിൽ 15 വരെയുള്ള തീയതിക്കപ്പുറത്തേക്കു ലോക്ക്ഡൗണ്‍ നീട്ടുമെന്നാണ് പ്രതീക്ഷ.
ആശങ്കയിൽ ഡെൻമാർക്ക്
ലോക്ക്ഡൗണ്‍ മിക്കവർക്കും മടുപ്പു തന്നെ. ഇതുകാരണം വരാനിരിക്കുന്ന സാന്പത്തിക പ്രതിസന്ധിയും ആശങ്കയുളവാക്കുന്നതാണ്. എന്നാൽ, ലോക്ക്ഡൗണ്‍ പെട്ടെന്ന് അവസാനിപ്പിക്കുന്നതിനോടും ഡെൻമാർക്കിലെ ഭൂരിപക്ഷം പേരും യോജിക്കുന്നില്ല.
നിയന്ത്രണങ്ങൾക്ക് ഒറ്റയടിക്ക് ഇളവ് നൽകുകയും സ്കൂളുകൾ തുറക്കുകയും ചെയ്യുന്നതു സ്ഥിതിഗതികൾ കൂടുതൽ വഷളാകാൻ കാരണമാകുമെന്നാണ് മിക്കവരുടെയും ഭയം. ലോക്ക്ഡൗണ്‍ നിർദേശങ്ങളിൽ ഇളവ് നൽകാൻ ഡാനിഷ് സർക്കാർ ആലോചിക്കുന്നു എന്ന വാർത്ത പുറത്തുവന്നതോടെയാണ് ജനങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നത്.
മാസ്കിനു മടിച്ചു സ്വിറ്റ്സർലൻഡ്
യുഎസും ഇന്ത്യയും അടക്കം വിവിധ രാജ്യങ്ങൾ മാസ്ക് സംബന്ധിച്ച നിലപാട് മാറ്റിക്കഴിഞ്ഞു. ആരോഗ്യമുള്ളവർ മാസ്ക് ധരിക്കേണ്ടെന്നും രോഗികളും രോഗം സംശയിക്കുന്നവരും അവരുമായി അടുത്ത് ഇടപഴകുന്നവരും പരിചരിക്കുന്നവരും മാത്രം മാസ്ക് ധരിച്ചാൽ മതിയെന്നായിരുന്നു ആദ്യ നിലപാട്.
എന്നാൽ, എല്ലാവരും മാസ്ക് ധരിക്കണമെന്ന നിലപാടിലേക്കു രാജ്യങ്ങൾ മാറിയിരിക്കുകയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന നിർദേശം നൽകിക്കഴിഞ്ഞു. എല്ലാവരും കോട്ടണ്‍ മാസ്ക് ഉപോഗിക്കാനാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നത്. ഇറ്റലിയിലെ ചിലേടങ്ങളിൽ പ്രാദേശികമായും ഇത്തരം നിർദേശങ്ങൾ നൽകിവരുന്നു.
എന്നാൽ, സ്വിറ്റ്സർലൻഡ് ഇപ്പോഴും ഉറച്ചു നിൽക്കുന്നതു രോഗമില്ലാത്തവർ മാസ്ക് ധരിക്കേണ്ടതില്ലെന്ന നിലപാടിൽ തന്നെയാണ്. ആരോഗ്യമുള്ളവർ മാസ്ക് ധരിക്കുന്നതുകൊണ്ടു പ്രത്യേക സംരക്ഷണമൊന്നും ലഭിക്കുന്നില്ലെന്നാണ് ഇതിന് സർക്കാർ നൽകുന്ന വിശദീകരണം.
അതേസമയം, മാസ്ക് ധരിക്കുന്നത് ആരോഗ്യമുള്ളവർക്ക് ഏതെങ്കിലും തരത്തിൽ സംരക്ഷണം നൽകുന്നു എന്നു വ്യക്തമാകുകയാണെങ്കിൽ നിലപാടു മാറ്റാൻ തയാറാണെന്നും സർക്കാർ അറിയിട്ടുണ്ട്. മാസ്ക് ധരിച്ചാൽ എവിടെയും പോകാമെന്നും കൈകഴുകേണ്ടെന്നുമൊക്കെയുള്ള ഒരു മിഥ്യാധാരണ ആളുകൾക്കുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
ജോസ് കുന്പിളുവേലിൽ
നാനൂറ് കാറുകൾ, അവയിൽനിന്നു പുറത്തിറങ്ങാതെ പ്രാർഥന
04:02 PM Apr 12, 2020 | Deepika.com