വെള്ളിയാഴ്ച മുതൽ സന്പൂർണ ലോക്ക് ഡൗണിലായ ഒമാൻ തലസ്ഥാനമായ മസ്കറ്റ് നിശ്ചലമായി. നേരത്തേ ലോക്ക് ഡൗണിലായ മത്ര മാർക്കറ്റ് ഉൾപ്പെടുന്ന പ്രദേശത്ത് രോഗം ബാധിച്ച 206-ൽ 160 പേരും പ്രവാസികളാണ്.
ഇതിൽ ഏറിയപങ്കും ഇന്ത്യൻ സമൂഹത്തിൽനിന്നാണ്. ഇന്നലത്തെ കണക്കുകൾ പ്രകാരം രോഗബാധിതരുടെ എണ്ണം 546 ആണ്. ഇന്നലെ മാത്രം 62 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു വിദേശി ഉൾപ്പെടെ മൂന്നുപേരാണ് മരണമടഞ്ഞത്.
ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പു പ്രകാരം 109 പേർ രോഗവിമുക്തരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 47 പേരും മസ്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. രോഗികളിൽ 368 പേർ മസ്കറ്റിൽ ചികിത്സയിലാണ്.
ഒമാൻ ആരോഗ്യമന്ത്രാലയം കോവിഡ് പ്രതിരോധത്തിനായി രൂപംകൊടുത്ത സുപ്രീം കമ്മിറ്റിയുടെ നിർദേശങ്ങൾ പാലിക്കാൻ മുഴുവൻ ജനങ്ങളോടും ആഹ്വാനം ചെയ്തു.
ഇതിനി, മത്രയിലെ ആറു സെന്ററുകളിൽ സമൂഹ പരിശോധനാക്യാന്പുകൾ തുടങ്ങി. ഇന്നലെയും തുടർന്ന ക്യാന്പുകളിൽ സ്വദേശി-വിദേശി വ്യത്യാസമില്ലാതെ ടെസ്റ്റുകളും രോഗബാധിതർക്ക് ചികിത്സകളും സൗജന്യമാണ്. സമൂഹവ്യാപനം തടയുന്നതിനുള്ള തയാറെടുപ്പുകളുടെ മുന്നൊരുക്കമാണ് പരിശോധനാ ക്യാന്പുകൾ.
വെല്ലുവിളി അനധികൃത താമസക്കാർ
കോവിഡ് ലോകത്തെ പിടിച്ചുകുലുക്കുന്പോഴും ഒമാൻ ഉൾപ്പെടുന്ന ജിസിസി രാജ്യങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇവിടങ്ങളിലെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച് കഴിയുന്ന വിവിധ രാജ്യക്കാരാണ്.
ഔദ്യോഗികമായി രോഗത്തിന്റെ പകർച്ച തടയാൻ അതതു രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങൾ ഉൾപ്പെടെയുള്ള അധികൃതർ അക്ഷീണം പ്രയത്നിക്കുന്പോഴും മേൽ സൂചിപ്പിച്ച വിഭാഗം പരിശോധനകൾക്ക് എത്താൻ വിമുഖത കാണിക്കുമെന്നുള്ളതാണ് വെല്ലുവിളി.
പലവിധ കാരണങ്ങളാൽ രേഖകളില്ലാതെ വിവിധ രാജ്യങ്ങളിൽ കഴിയുന്നവർ വൈറസ് വാഹകരായി തുടരും.
സേവ്യർ കാവാലം
മസ്കറ്റ് നിശ്ചലം; ഒമാനിൽ വ്യാപക പരിശോധന
03:54 PM Apr 12, 2020 | Deepika.com