കോവിഡ്-19 മഹാമാരി റഷ്യയിലും തലസ്ഥാനമായ മോസ്കോയിലും അതിവേഗം പടരുന്നു. ഒപ്പം, രോഗികളുടെയും മരിക്കുന്നവരുടെയും എണ്ണം സർക്കാർ മറച്ചുവയ്ക്കുകയാണെന്ന് ആരോപണം ഉയർന്നു.
മാർച്ച് 15 വരെ വെറും 630 പേർക്കു രോഗം ബാധിച്ചതായാണ് കണക്ക്. മാർച്ച് 31ന് ഇത് 2337 ആയി. ഏപ്രിൽ 11ന് 11,917ഉം. രോഗാവസ്ഥയിൽ മഹാഭൂരിപക്ഷവും തലസ്ഥാനമായ മോസ്കോയിലാണ്. വെള്ളിയാഴ്ച മാത്രം മോസ്കോയിൽ 1,124 പേരിൽ രോഗബാധ കണ്ടെത്തി. മൊത്തം 7,822 ആയി നഗരത്തിലെ രോഗികളുടെ എണ്ണം.
യഥാർഥ രോഗബാധയിൽ ചെറിയൊരു പങ്കേ കോവിഡ്-19 ആയി രേഖപ്പെടുത്തുന്നുള്ളൂ എന്നു ഡോക്ടർമാരുടെ ഒരു സ്വതന്ത്ര സംഘടനയുടെ പ്രസിഡന്റ് അനസ്താസ്യ വാസിലിയേവ കഴിഞ്ഞ ദിവസം ഒരു വിദേശ മാധ്യമത്തോടു പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവരെ രഹസ്യപോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, പല മരണങ്ങളുടെയും കാരണം ന്യുമോണിയ ആയി രേഖപ്പെടുത്തുന്നുണ്ടെന്നു റഷ്യൻ ആരോഗ്യമന്ത്രി മിഖായൽ മുറഷ്കോ പിന്നീടു സമ്മതിച്ചു.
മൂന്നാഴ്ച മുന്പ് അമേരിക്കയടക്കം ഏതാനും രാജ്യങ്ങളിലേക്കു മെഡിക്കൽ ഉപകരണങ്ങളും മരുന്നും മാസ്കുമൊക്കെ വിമാനത്തിൽ അയച്ചു പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പബ്ലിസിറ്റി നേടിയിരുന്നു. അന്നു റഷ്യയിൽ രോഗികളുടെ എണ്ണം ആയിരത്തിൽ താഴെ. ഇപ്പോൾ രോഗികൾ കൂടിയതോടെ വേണ്ടത്ര സുരക്ഷാ വസ്ത്രങ്ങളോ ഉപകരണങ്ങളോ ഇല്ല എന്നു വന്നിരിക്കുന്നു.
മോസ്കോയിൽ ഭക്ഷണത്തിനും മരുന്നിനുമല്ലാതെ ആൾക്കാർ പുറത്തിറങ്ങരുതെന്നു കൽപ്പിച്ചിരിക്കുകയാണ്. നഗരത്തിൽ സഞ്ചരിക്കാൻ പാസ് വേണമെന്നായി. പ്രശ്നം വലുതായതോടെ പുടിൻ നഗരത്തിൽനിന്നു താമസം മാറ്റി. പ്രധാനമന്ത്രി മിഖായൽ മിഷുസ്റ്റിനും മേയർ സെർജി സോബ്യാനിനും ആണ് കോവിഡ് വിഷയം കൈകാര്യം ചെയ്യുന്നത്.
മോസ്കോയിലും വ്യാപനം അതിവേഗം
03:48 PM Apr 12, 2020 | Deepika.com