കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 30 ലക്ഷത്തോളം വയോജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ വനിത ശിശുവികസന വകുപ്പിന്റെ അങ്കണവാടി ജീവനക്കാര്‍ അന്വേഷിച്ച് കണ്ടെത്തിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
തിരുവനന്തപുരം- 2,81,051, കൊല്ലം- 2,81,951, പത്തനംതിട്ട- 1,53,954, ആലപ്പുഴ- 2,26,961 കോട്ടയം- 2,53,075, ഇടുക്കി- 1,06,202, എറണാകുളം- 2,50,471, തൃശൂര്‍- 3,39,455, പാലക്കാട്- 2,15,214, മലപ്പുറം- 2,98,972, കോഴിക്കോട്- 1,74,342, വയനാട്- 69,004, കണ്ണൂര്‍- 1,94,152, കാസര്‍ഗോഡ്- 1,04,192 എന്നിങ്ങനെയാണ് ജില്ലതിരിച്ച് വയോജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ ഫോണ്‍ വഴി ശേഖരിച്ചത്.
ജില്ലകളില്‍ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിറ്റിസണ്‍ സെല്ലും വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ ഐസിഡിഎസ് ഉദ്യോഗസ്ഥരും അങ്കണവാടി ജീവനക്കാരും ചേര്‍ന്നാണ് വിവരശേഖരണം നടത്തിയത്. ഈ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൈമാറി മതിയായ സഹായങ്ങള്‍ നല്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
ആദ്യമായാണ് ഐസിഡിഎസ് പ്രവര്‍ത്തകര്‍ മുഖേന പൂര്‍ണമായും ഡിജിറ്റല്‍ ആയി സ്മാര്‍ട്ട് ഫോണുകള്‍ വഴി ബൃഹത്തായ വിവര ശേഖരണം നടത്തുന്നത്. വയോജനങ്ങളില്‍ 89% പേരുടേയും ആരോഗ്യം തൃപ്തികരമാണെന്നാണ് കണ്ടെത്തിയത്. മോശം ആരോഗ്യാവസ്ഥയിലുള്ള 11% വയോജനങ്ങളുടെ വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്കി മതിയായ ചികിതിസ നല്‍കുന്നതാണ്. 60% പേര് രോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണ്.
10.20% പേര് ഹൃദ്രോഗം, വൃക്ക രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നുണ്ട്. 20% പേര്‍ക്ക് കൈവശം മരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് മതിയായ മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. 5.44% പേര്‍ക്ക് കമ്മ്യൂണിറ്റി കിച്ചന്റെ സേവനം ആവശ്യമുണ്ട്. ഇവരുടെ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.
മൂന്ന് ശതമാനം പേര്‍ക്ക് ആരോഗ്യ വകുപ്പ് കൗണ്‍സിലര്‍മാരുടേ സേവനം ആവശ്യമായതിനാല്‍ അതിനായി റഫര്‍ ചെയ്തു. 33%മാണ് കൃത്യമായി വ്യായമത്തിലേര്‍പ്പെടുന്നവര്‍. വയോജനങ്ങളില്‍ 62% പേര്‍ക്കും സര്‍ക്കാരിന്റെ ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും കണ്ടെത്തി.
30 ലക്ഷം വയോജനങ്ങളുടെ ക്ഷേമം അന്വേഷിച്ച് അങ്കണവാടി ജീവനക്കാര്‍
06:52 PM Apr 11, 2020 | Deepika.com