ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും തന്നെ ലഭ്യമാണെന്ന് മുഖ്യമന്ത്രിമാർക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏത് മുഖ്യമന്ത്രിക്കും എപ്പോൾ വേണമെങ്കിലും തന്നോട് സംസാരിക്കാനും കോവിഡുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകാനും കഴിയും. തോളോട് തോൾ ചേർന്ന് നിൽക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. തുണി മാസ്ക് ധരിച്ചാണ് പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുത്തത്. മുഖ്യമന്ത്രിമാരിൽ പലരും മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു. കേരളത്തിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രിമാരിൽനിന്ന് പ്രധാനമന്ത്രി പ്രതികരണം തേടി. നിരവധി സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ഒഡീഷയും പഞ്ചാബും നിലവിൽ ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്. ഏപ്രിൽ 30 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്.
മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിനു ശേഷമാകും രാജ്യവ്യാപക ലോക്ക്ഡൗൺ സംബന്ധിച്ച് പ്രധാനമന്ത്രി തീരുമാനം അറിയിക്കുക. നിലവിലെ രാജ്യവ്യാപക ലോക്കഡൗൺ ഏപ്രിൽ 14 ന് അവസാനിക്കും. ലോക്ക്ഡൗൺ നീട്ടിയേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽനിന്നുമുള്ള സൂചനകൾ.
ഏഴു ദിവസവും 24 മണിക്കൂറും താനുണ്ട്; തോളോട് തോൾ ചേർന്നു നിൽക്കണമെന്ന് പ്രധാനമന്ത്രി
12:11 PM Apr 11, 2020 | Deepika.com