ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. വെള്ളിയാഴ്ച മാത്രം 4,465 പേർ രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണം 100,157 ആയി ഉയർന്നു. കഴിഞ്ഞ 10 ദിവസത്തിനിടെയാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 10 ദിവസത്തിനിടെ അരലക്ഷം പേരാണ് മരിച്ചത്.
ലോകത്തെ ആകെ മരണത്തിൽ പകുതിയിലേറെ മരണങ്ങളും നാല് രാജ്യങ്ങളിലാണ് ഉണ്ടായത്. അമേരിക്ക, സ്പെയിൻ, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ മരണങ്ങളുണ്ടായത്. ഇതിൽ അമേരിക്ക, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽ 15000 ൽ ഏറെ പേർ മരിച്ചു. ഫ്രാൻസിൽ 12,210 പേർ മരിച്ചു.
എന്നാൽ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ 3,336 മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ലോകത്ത് 1,639,772 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. വെള്ളിയാഴ്ച 210 രാജ്യങ്ങളിലായി 36,120 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്.
അമേരിക്കയിലാണ് വെള്ളിയാഴ്ചയും ഏറ്റവും കൂടുതൽ പേർ മരിച്ചത്. ഇന്ന് മാത്രം അമേരിക്കയിൽ 1,219 പേർ മരിച്ചു. ഇതോടെ അമേരിക്കയിലെ ആകെ മരണം 17,910 ആയി. 9,387 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊറോണ കണ്ടെത്തിയതു മുതൽ ഇന്നുവരെ രാജ്യത്ത് 477,953 പേർക്ക് രോഗം പിടിപെട്ടു.
അമേരിക്ക കഴിഞ്ഞാൽ ബ്രിട്ടനിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ബ്രിട്ടനിൽ ഇന്ന് 953 മരണമാണ് സംഭവിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8,931 ആയി. ഇറ്റലയിൽ 570 പേരും സ്പെയിനിൽ 523 പേരും വെള്ളിയാഴ്ച രോഗം ബാധിച്ച് മരിച്ചു. ഇറ്റലിയിൽ ആകെ മരണം 18,849. സ്പെയിനിൽ ആകെ മരണം 15,970 ആയി ഉയർന്നു.
മരണ താണ്ഡവമാടി കൊറോണ; ലോകത്ത് മരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു
11:17 AM Apr 11, 2020 | Deepika.com