കോവിഡ് ബാധിച്ചു മരിച്ചവരെ സംസ്കരിക്കാൻ അമേരിക്കയിൽ കൂട്ടക്കുഴിമാടങ്ങൾ ഒരുങ്ങുന്നതായി റിപ്പോർട്ട്. ന്യുയോർക്ക് സിറ്റിയിൽ മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കുന്നതിന്റെ ദൃശ്യങ്ങളാണു പുറത്തുവരുന്നത്.
ഹാർട്ട് ഐലൻഡിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് കുഴിച്ച വലിയ കിടങ്ങുകളിലാണു മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കുന്നത്. ജീവനക്കാർ ഏണിവച്ച് കുഴിയിലേക്ക് ഇറങ്ങുന്നതും കയറുന്നതും വാഹനങ്ങളിൽ മൃതദേഹങ്ങൾ എത്തിച്ച് മണ്ണിട്ട് മൂടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.
അടുത്ത ബന്ധുക്കൾ ഇല്ലാത്തവരോ സംസ്കാരച്ചടങ്ങ് താങ്ങാൻ കഴിയാത്തവരോ ആയവരുടെ മൃതദേഹങ്ങളാണ് ഇത്തരത്തിൽ സംസ്കരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ന്യൂയോർക്ക് നഗരത്തിൽ ഉറ്റവരില്ലാതെ മരിക്കുന്നവരെ സംസ്കരിക്കാൻ മുന്പ് ഉപയോഗിച്ചിരുന്നതാണ് ഹാർട്ട് ഐലൻഡ്. ഒന്നര നൂറ്റാണ്ടിനിടെ 10 ലക്ഷത്തിലേറെ ആളുകളെയെങ്കിലും ഇതിനിടെ ഇവിടെ അടക്കിയിട്ടുണ്ടാകുമെന്നാണു കണക്ക്.
ന്യുയോർക്കിനെയാണ് അമേരിക്കയിൽ കോവിഡ് രോഗബാധ ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. 1.62 ലക്ഷം ആളുകൾക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞു. 7067 ആളുകൾ ഇവിടെ മാത്രം മരിച്ചതായാണ് ഒൗദ്യോഗിക കണക്ക്.
ഉറ്റവരില്ലാത്തവരെ കാത്ത് ന്യുയോർക്കിൽ കൂട്ടക്കുഴിമാടങ്ങൾ; കോവിഡിന്റെ ദുരന്തമുഖം
08:26 PM Apr 10, 2020 | Deepika.com