സെപ്റ്റംബർ പകുതിയോടെ കോവിഡ് രോഗബാധ രാജ്യത്ത് പാരമ്യത്തിൽ എത്തുമെന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ മുന്നറിയിപ്പ്. രാജ്യത്തെ 58 ശതമാനം ജനങ്ങളെ കോവിഡ് ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യവിദഗ്ധരെയും ശാസ്ത്രജ്ഞരെയും ഉദ്ധരിച്ചാണ് അമരീന്ദർ സിംഗ് ഇക്കാര്യം പറഞ്ഞത്.
സമൂഹവ്യാപനമുണ്ടായാൽ ഇന്ത്യയിലെ 80-85 ശതമാനം പേർക്ക് രോഗം ബാധിച്ചേക്കാമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. സെപ്റ്റംബർ ആകുന്പോഴേക്കും മരണസംഖ്യ കുത്തനെ ഉയരാമെന്നും റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അതു ഭയാനകമായ അവസ്ഥയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഞ്ചാബിൽ ഇതുവരെ 132 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11 പേർ മരിക്കുകയും ചെയ്തു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 30 വരെ ലോക്ക്ഡൗണ്‍ നീട്ടുകയാണെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചട്ടുണ്ട്. ഇതോടെ ലോക്ക്ഡൗണ്‍ കാലാവധി നീട്ടുന്ന രണ്ടാമത്തെ സംസ്ഥാനമായി പഞ്ചാബ്.
കോവിഡ് നിയന്ത്രിക്കാൻ രാജ്യം മൂന്നാഴ്ചത്തെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വെള്ളിയാഴ്ച വരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 12,000 കേസുകളിൽ 132 എണ്ണവും പഞ്ചാബിൽനിന്നായിരുന്നു. ഇതാണ് ലോക്ക്ഡൗണ്‍ നീട്ടാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
സെപ്റ്റംബറിൽ കോവിഡ് രാജ്യത്ത് പാരമ്യത്തിലെത്തും; അമരീന്ദറിന്റെ മുന്നറിയിപ്പ്
07:50 PM Apr 10, 2020 | Deepika.com