ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിൽ ബിസിനസ് പ്രമുഖരെ ഉല്ലാസയാത്ര പോകാൻ അനുവദിച്ചതിന് ഐപിഎസ് ഉദ്യോഗസ്ഥന് നിർബന്ധിത അവധി. മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അമിതാഭ് ഗുപ്തയ്ക്കെതിരേയാണ് സർക്കാർ നടപടി സ്വീകരിച്ചത്.
ഡിഎച്ച്എഫ്എൽ പ്രമോർട്ടർമാരായ കപിലിനെയും ധീരജ് വാധവാനെയും സഹായിച്ചതിനായിരുന്നു നടപടി. മുംബൈയിൽ നിന്ന് മഹാബലേശ്വറിലേക്ക് ബുധനാഴ്ച രാത്രി അഞ്ച് കാറുകളിലായിരുന്നു ഇവർ യാത്രപോയത്.
ഇരുപതോളം കുടുംബാംഗങ്ങളും വീട്ടുജോലിക്കാരും ഇവരൊടൊപ്പമുണ്ടായിരുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് മഹാബലേശ്വറിലെ ഒരു ഫാം ഹൗസിൽ വച്ച് പോലീസ് ഇവരെ തടയുകയായിരുന്നു.
സംഭവത്തിൽ പോലീസ് എല്ലാവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ ക്വാറന്റൈനിലുമാക്കി. ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഒപ്പിട്ടു നൽകിയ കത്തുമായായിരുന്നു സംഘത്തിന്റെ യാത്ര. "ഫാമലി എമർജൻസി' എന്നായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥന് ചൂണ്ടിക്കാട്ടിയിരുന്നത്.
അഞ്ച് കാറുകളുടെ രജിസ്ട്രേഷൻ നമ്പറും യാത്ര ചെയ്യുന്നവരുടെ വിവരങ്ങളും പാസിൽ രേഖപ്പെടുത്തിയിരുന്നു. കുടുംബ സുഹൃത്തുക്കളാണെന്നും സഹകരിക്കണമെന്നും ഗുപ്ത കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
നിരവധി തട്ടിപ്പ് കേസുകളിൽ പ്രതികളാണ് കപിലും ധീരജും. ഇവർക്കെതിരെ സിബിഐ ലുക്ക്ഔട്ട് നോട്ടീസ് മുൻപ് പുറപ്പെടുവിച്ചിട്ടുണ്ട്.
ലോക്ക്ഡൗണിൽ ബിസിനസ് പ്രമുഖർക്ക് ഉല്ലാസയാത്ര; ഐപിഎസുകാരന് "പണികിട്ടി'
07:26 PM Apr 10, 2020 | Deepika.com