ഇസ്രയേലിലേക്ക് ക്ലോറോക്വിന് അയച്ചതിന് എന്റെ സുഹൃത്ത് മോദിക്ക് നന്ദി അറിയിക്കുന്നു. ഇസ്രയേൽ ജനതയും നന്ദി അറിയിക്കുന്നുവെന്ന് നെതന്യാഹു ട്വീറ്റ് ചെയ്തിരുന്നു. ഈ മഹാമാരിക്കെതിരെ സംയുക്തമായി പോരാടണം, സുഹൃത്തുക്കൾക്ക് വേണ്ടി സാധ്യമായതെല്ലാം ചെയ്യാൻ ഇന്ത്യ തയാറാണ്. ഇസ്രായേല്‍ ജനതയുടെ ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും മോദി മറുപടി ട്വീറ്റ് ചെയ്തു.
ലക്ഷ്മണന്റെ ജീവൻ രക്ഷിക്കാൻ ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുവന്നു നൽകിയ പോലെ, മോദി ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നു നൽകണമെന്നാണു ബൊൽസനാരോ കത്തിൽ ആവശ്യപ്പെട്ടിരുന്നു. മോദിയുമായി നേരിട്ടുള്ള സംഭാഷണത്തിന്റെ ഫലമായി മരുന്ന് നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ അയച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ബൊൽസനാരോ പറഞ്ഞിരുന്നു. "വെല്ലുവിളി നിറഞ്ഞ ഈ സന്ദര്‍ഭത്തില്‍ ഇന്ത്യ-ബ്രസീല്‍ പങ്കാളിത്തം മുമ്പത്തേക്കാള്‍ ശക്തമാണ്. ഈ പകര്‍ച്ചവ്യാധിക്കെതിരായ മനുഷ്യരാശിയുടെ പോരാട്ടത്തില്‍ സംഭാവന നല്കാന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.' മോദി ഇതിനോട് പ്രതികരിച്ചു.
കോവിഡ്-19ന് എതിരേയുള്ള ഫലപ്രദമായ മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിനെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തിയിരുന്നു.ന്യൂയോർക്കിൽ 1,500 കോറോണ രോഗികളിൽ ഇതു പ്രയോഗിച്ചപ്പോൾ പ്രതീക്ഷ നൽകുന്ന പ്രാഥമിക ഫലം ലഭിച്ചു. ഇന്ത്യയാണ് ഇതിന്റെ പ്രധാന ഉത്പാദകർ. ഇതിനെത്തുടർന്നാണ് വിദേശരാജ്യങ്ങൾ മരുന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം 25 മുതൽ ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിവച്ചിരുന്നു. എന്നാൽ യുഎസിൽ രോഗം വ്യാപകമായതോടെ മരുന്നു ലഭ്യമാക്കാൻ ട്രംപ് മോദിയോട് അഭ്യർഥിക്കുകയായിരുന്നു. ഈ ആവശ്യത്തോട് ഇന്ത്യ പ്രതികരിക്കാതെ ഇരുന്നപ്പോൾ മരുന്ന് തന്നില്ലെങ്കിൽ തിരിച്ചടികൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ ഇന്ത്യ അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.ഇന്ത്യയോടും ഇന്ത്യൻ ജനതയോടും നന്ദിയുണ്ടെന്നായിരുന്നു ഇതിനോടു ട്രംപിന്റെ പ്രതികരണം.
മുന്‍കൂര്‍ ഓര്‍ഡര്‍ നല്കിയ രാജ്യങ്ങള്‍ക്ക് മരുന്ന് കയറ്റി അയക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇരുപത്തെട്ടു രാജ്യങ്ങൾ മരുന്ന് ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.