ബ്രിട്ടനിൽ കൊറോണ ബാധിതരായി ആശുപതികളിൽ പ്രവേശിപ്പിക്കപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടെങ്കിലും ദിവസേനയുള്ള മരണനിരക്ക് ആയിരത്തോട് അടുക്കുന്നു. വരും ദിവസങ്ങളിൽ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് സർക്കാർ പറയുന്നത്.
രോഗബാധിതനായി ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രധാനമന്ത്രി ബോറീസ് ജോൺസന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. മലയാളികളായ ഒട്ടേറെ പേർ കോവിഡ് ബാധിതരായി വിവിധ ആശുപത്രികളിൽ ചികിത്സയിലും വീടുകളിൽ ഐസൊലേഷനിലും ഉണ്ട് ഇവരിൽ ചിലർക്കു വെന്റലേറ്റർ സഹായവും നൽകിയിട്ടുണ്ട്.
രാജ്യത്തു നടപ്പിലാക്കിയിരിക്കുന്ന ലോക്ക് ഡൗൺ കുറേക്കാലത്തേക്കു കൂടി നീട്ടിയേക്കും. പ്രധാനമന്ത്രിയുടെ ചുമതലയുള്ള ഡൊമിനിക് റാബിന്റെ നേതൃത്വത്തിൽ കൂടുന്ന അടിയന്തര കോബ്ര മീറ്റിംഗിൽ തീരുമാനമെടുക്കും. എന്നാൽ, ലോക്ക് ഡൗൺ ചില സ്ഥലങ്ങളിൽ ആളുകൾ പാലിക്കുന്നില്ലെന്നാണ് പോലീസ് റിപ്പോർട്ട്. മാഞ്ചസ്റ്ററിൽ മാത്രം ആയിരത്തിലധികം കേസാണ് നിയമം ലംഘിച്ചതിന് എടുത്തിട്ടുള്ളത്.
വീടുകളിലും തെരുവുകളിലും ഒക്കെ നടത്തുന്ന പാർട്ടികൾ, പാർക്കുകളിലും മറ്റും കൂട്ടം ചേർന്നു നടത്തുന്ന കായിക വിനോദങ്ങൾ, സാമൂഹ്യ വിരുദ്ധരായ ആളുകൾ നടത്തുന്ന സംഘം ചേർന്നുള്ള പ്രവർത്തനങ്ങൾ എന്നിവയൊക്കെ പോലീസ് കർശനമായി തടഞ്ഞിട്ടും ആവർത്തിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ.
പ്രായഭേദമെന്യ ആളുകൾക്കു ബ്രിട്ടനിൽ കോവിഡ് മൂലം മരണം സംഭവിക്കുന്നുണ്ടെങ്കിലും പത്തിൽ ഒൻപതു പേരും 60 വയസിനു മുകളിലുള്ളവരാണെന്നാണ് നാഷണൽ ഹെൽത്ത് സർവീസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് മരിച്ചവരിൽ 20 വയസിനു താഴെയുള്ള അഞ്ചു പേരാണ് (0.07 ശതമാനം). 20- 39 വയസ് പ്രായമുള്ളവർ 0.7 ശതമാനവും 40- 59 പ്രായമുള്ളവർ ഏഴു ശതമാനവുമാണ്.
92 ശതമാനം പേർ 60നു മുകളിലുള്ളവരും 40 ശതമാനം പേർ 60-79 വയസുള്ളവരുമാണ്. ഇതിൽത്തന്നെ 52 ശതമാനം പേർ 80 വയസിനു മുകളിലുള്ളവരാണ്. ബിർമിംഗ്ഹാം രാജ്യത്തു കൊറോണ മൂലം മരിക്കുന്നവരുടെ ഹോട്ട് സ്പോട്ട് ആയി മാറിയിരിക്കുകയാണ്. ബിർമിംഗ്ഹാമിൽ ഒരു നാഷണൽ ഹെൽത്ത് സർവീസ് ആശുപത്രി ട്രസ്റ്റിലെ ആശുപത്രികളിൽ മാത്രം മുന്നൂറിലധികം പേരാണ് മരിച്ചത്.
യുകെയിലെ പല ആശുപത്രികളോടും അനുബന്ധിച്ച് താത്കാലിക മോർച്ചറികളുള്ള വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ട്. ആശുപത്രികളുടെ സമീപം താമസിക്കുന്ന ആളുകൾക്ക് ഇതു സംബന്ധിച്ചുമുള്ള മുന്നറിയിപ്പ് കത്തുകളും അയച്ചിട്ടുണ്ട്.
അതതു സ്ഥലങ്ങളിലെ ലോക്കൽ കൗൺസിലുകളും ആശുപത്രികളും ചേർന്നാണ് ഇത്തരം ക്രമീകരണം ഒരുക്കിയിരിക്കുന്നത്. വടക്കൻ ഇംഗ്ലണ്ടിലെ സന്ദർലാൻഡ് റോയൽ ആശുപത്രി പാർക്കിംഗിൽ പാർക്ക് ചെയ്തിരിക്കുന്ന ഇത്തരം വാഹനങ്ങളുടെ ചിത്രം ഇവിടുത്തെ പ്രാദേശിക മാധ്യമങ്ങളിലും റസിഡന്റ് അസോസിയേഷനുകളുടെ സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിലും പ്രചരിച്ചിട്ടുണ്ട്. ഇതിനിടെ, ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ആരോഗ്യ പരിചരണ മേഖലയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനേഴായി.
ഷൈമോൻ തോട്ടുങ്കൽ
ബ്രിട്ടനിൽ മരണസംഖ്യ ഉയരുന്നു
12:55 PM Apr 10, 2020 | Deepika.com