പ്രതിസന്ധികൾ സുഹൃത്തുക്കളെ കൂടുതൽ അടുപ്പിക്കും. മാനവരാശിയുടെ പോരാട്ടത്തിൽ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യും. ഒന്നിച്ച് നിന്ന് വിജയിക്കാമെന്നും മോദി ട്വീറ്റ് ചെയ്തു.
അമേരിക്കയുടെ ആവശ്യം അംഗീകരിച്ച് മരുന്ന് നൽകാൻ തയാറായ പ്രധാനമന്ത്രി നരേന്ദ്രി മോദി മഹാനാണെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. അത്യസാധാരണമായ സന്ദർഭങ്ങളിലാണ് യഥാർഥ സുഹൃത്തുകളുടെ സഹായം വേണ്ടി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഹൈഡ്രോക്സി ക്ലോറോക്വീൻ അടക്കമുള്ള മരുന്നുകൾ അമേരിക്കയിലേക്ക് എത്തിച്ചു നൽകിയ നേരേന്ദ്ര മോദിയുടെ നല്ല മനസിനെ ഒരിക്കലും മറക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
ഹൈഡ്രോക്സി ക്ലോറോക്വീൻ നൽകണമെന്ന് കഴിഞ്ഞയാഴ്ചയാണ് ട്രംപ് ഫോണിലൂടെ മോദിയോട് ആവശ്യപ്പെട്ടത്. ഇന്ത്യയാണ് ഇതിന്റെ പ്രധാന ഉത്പാദകർ. മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നതാണ്.
ഈ ആവശ്യത്തോട് ഇന്ത്യ പ്രതികരിക്കാതെ ഇരുന്നപ്പോൾ മരുന്ന് തന്നില്ലെങ്കിൽ തിരിച്ചടികൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിനു പിന്നാലെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന 24മരുന്നുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇന്ത്യ നീക്കിയത്.
കോവിഡ്-19ന് എതിരേയുള്ള ഫലപ്രദമായ മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിനെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തിയിരുന്നു. ന്യൂയോർക്കിൽ 1,500 കോറോണ രോഗികളിൽ ഇതു പ്രയോഗിച്ചപ്പോൾ പ്രതീക്ഷ നൽകുന്ന പ്രാഥമിക ഫലം ലഭിച്ചു. ഇതിനെത്തുടർന്നാണ് ട്രംപ് ഇന്ത്യയോട് 2.9 കോടി ഡോസ് മരുന്ന് ആവശ്യപ്പെട്ടത്.