കൊറോണ വൈറസ് എന്ന കോവഡ് -19 അപകടകരമായ രീതിയിൽ യൂറോപ്പിൽ വ്യാപകമായതോടെ യൂറോപ്യൻ യൂണിയൻ എന്ന സങ്കല്പവും അടിപതറുന്നു. തുടക്കത്തിൽ ഐക്യത്തോടെ പട പൊരുതാനും അതിർത്തികൾ തുറന്നിടാനും ആഹ്വാനംചെയ്ത യൂണിയൻ, അടഞ്ഞ ആഭ്യന്തര അതിർത്തികൾക്കു മുന്നിൽ ഇപ്പോൾ നിസഹായാവസ്ഥയിൽ. കൊറോണ പ്രതിരോധത്തിൽ അപ്രസക്തമായി കൈകഴുകി നിൽക്കുന്നു.
രാജ്യാതിർത്തികൾ അടച്ചു രോഗവ്യാപനം തടയാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഏകദേശം എല്ലാ അംഗ രാജ്യങ്ങളും. യൂറോപ്പിൽ കോവിഡ്-19 കാരണം മരിച്ചവരുടെ എണ്ണം ഏഷ്യയിലേതിനേക്കാൾ കൂടുതലായിക്കഴിഞ്ഞു. ഇറ്റലിയുടെ അനുഭവം കണ്ടു ഭയന്ന പല രാജ്യങ്ങളും സ്വന്തം നിലയ്ക്ക് അതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതു യൂറോപ്യൻ ഐക്യത്തിന് എതിരാണെന്നു യൂണിയൻ നേതൃത്വത്തിന് അഭിപ്രായമുണ്ടെ ങ്കിലും അതിപ്പോൾ തുറന്നു പറയാൻ പോലും സാധിക്കാത്ത സാഹചര്യമാണ്.
പോളണ്ടിനെപ്പോലുള്ള രാജ്യങ്ങൾ സന്പൂർണമായി അതിർത്തി അടച്ചിരിക്കുകയാണ്. ഇത്തരമൊരു പ്രതിസന്ധിയിൽ ഐക്യത്തിനല്ല പ്രാധാന്യമെന്ന് ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കർസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യൂറോപ്യൻ ഐക്യത്തിന്റെ ഏറ്റവും വലിയ വക്താക്കളായ ജർമനിയും അതിർത്തികളിൽ ശക്തമായ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ചോദ്യം ചെയ്ത് ഇറ്റലി
യൂറോപ്യൻ യൂണിയൻ നിലനിൽക്കുന്നതിന്റെ ആവശ്യകത ഇപ്പോൾ സംശയത്തിലായിരിക്കുകയാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജൂസപ്പെ കോന്തെ. കൊറോണ വൈറസ് ഭീഷണിയെ കൂട്ടായി നേരിടുന്നതിൽ പരാജയമടഞ്ഞ യൂണിയൻതന്നെ ഇപ്പോൾ അപ്രസക്തമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആറു മണിക്കൂർ ദീർഘിച്ച വിഡിയോ കോണ്ഫറൻസിനൊടുവിലും യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങൾക്കു പൊതുവായ ആക്ഷൻ പ്ലാൻ അംഗീകരിക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് കോന്തെയുടെ പ്രതികരണം.
ഇറ്റലിക്കും സ്പെയിനും സ്വീകാര്യമായ നിർദേശങ്ങൾ യോഗം അംഗീകരിച്ചില്ല. യൂറോപ്പിൽ കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്ന രാജ്യങ്ങളാണ് ഇവ രണ്ടും. കടുത്ത ബജറ്റ് നിയന്ത്രണങ്ങളും മറ്റും എടുത്തു കളയണമെന്നാണ് ഇരു രാജ്യങ്ങളും ആവശ്യപ്പെടുന്നത്. എന്നാൽ, ഇതിനെ മറ്റ് അംഗരാജ്യങ്ങൾ എതിർത്തു.
ഇറ്റലിയുടെ രോദനം
കൊറോണ വൈറസിനെതിരേ യൂറോപ്പ് സർവ ശക്തിയും പ്രയോഗിക്കണമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി നടത്തുന്ന ആവർത്തിച്ചുള്ള അഭ്യർഥന മരുഭൂമിയിലെ ആർത്തനാദം പോലെയായിരിക്കുന്നു. യൂണിയൻ തത്വമൊക്കെ വിട്ട് എല്ലാ രാജ്യങ്ങളും അവരവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രം ശ്രമിക്കുന്നു.
മഹാമാരിയുടെ തീവ്രതയിലും നിഷ്ക്രിയമായി നിൽക്കുന്ന യൂറോപ്യൻ യൂണിയന്റെ നിലപാടിൽ മനംമടുത്ത ഇറ്റാലിയൻ പ്രധാനമന്ത്രി ജൂസപ്പെ കോന്തെയുടെ സ്വന്തം നിലയ്ക്ക് ദുരന്തത്തെ നേരിടാൻ രാജ്യത്തെ സജ്ജമാക്കുന്നു. ഗുരുതരമായ കടക്കെണി നേരിടുന്ന അംഗരാജ്യങ്ങളെ സഹായിക്കാൻ ഏർപ്പെടുത്തിയിട്ടുള്ള യൂറോപ്യൻ സ്റ്റെബിലിറ്റി മെക്കാനിസം ഇപ്പോളാണ് ഉപയോഗിക്കേണ്ടത് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
ഇറ്റാലിയൻ പ്രധാനമന്ത്രി ജൂസപ്പെ കോന്തെ യൂറോപ്യൻ യൂണിയനിൽനിന്നു കൂടുതൽ സഹായം തേടിയിട്ടുണ്ട്. അതേസമയം, യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൻ ഡെർ ലെയനുമായി അദ്ദേഹം വാക് യുദ്ധവും തുടരുന്നു. പ്രിയപ്പെട്ട ഉർസുല, യൂറോപ്പിനു ചേരാത്ത ആശയങ്ങളാണ് നിങ്ങളിൽനിന്നു ഞാൻ കേൾക്കുന്നത്. ഇന്നു നമ്മളെടുക്കുന്ന തീരുമാനങ്ങൾ വർഷങ്ങളോളം ലോകം ഓർത്തിരിക്കും- ഇറ്റാലിയൻ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ കോന്തെ മുന്നറിയിപ്പ് നൽകി.
സഹായം തേടി സ്പെയിൻ
വൈറസ് വ്യാപനം നിയന്ത്രണാതീതമായതോടെ യൂറോപ്യൻ യൂണിയനിൽനിന്നു കൂടുതൽ സഹായം വേണമെന്നു സ്പെയിനും ആവശ്യപ്പെട്ടിട്ടും കാര്യമായ പ്രതികരണമുണ്ടായില്ല. മരണ നിരക്കിലും രോഗബാധിതരുടെ എണ്ണത്തിലും ഇറ്റലിക്കൊപ്പം ഓടുകയാണ് സ്പെയിൻ. ലോകത്തെ ആകെ മരണത്തിൽ പകുതിയും ഇറ്റലിയിലും സ്പെയിനിലുമായാണ്. രണ്ടു രാജ്യങ്ങളിലും ഒരുദിവസം ശരാശരി എണ്ണൂറോളം പേർ മരണത്തിനു കീഴടങ്ങുന്നെന്നാണ് കണക്ക്.
വൈറസ് ബാധിച്ച് ഐക്യം
രോഗബാധ പടർന്നു പിടിക്കുന്പോൾ നിസഹായമായി നിൽക്കാൻ എന്തിനിങ്ങനെയൊരു യൂണിയൻ എന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജൂസപ്പെ കോന്തെ അടക്കമുള്ള നേതാക്കൾപോലും പരോക്ഷമായി ചോദിച്ചു തുടങ്ങിയിട്ടും ഒന്നും അറിഞ്ഞി ല്ല എന്ന മട്ടിലാണ് ജർമൻകാരിയും മെഡിസിൻ ഡോക്ടറുമായ ഇയു അധ്യക്ഷ ഉർസുല ഫൊണ് ഡേർ ലെയൻ. കൊറോണ ബോണ്ടുകൾ പുറപ്പെടുവിക്കുന്നതിനെച്ചൊല്ലി നിലനിൽക്കുന്ന അഭിപ്രായവ്യത്യാസം, യോജിപ്പോടെ സ്വീകരിക്കേണ്ട മറ്റു പല തീരുമാനങ്ങളെയും നീട്ടിക്കൊണ്ടുപോകുകയാണ്.
ഇറ്റലിയും സ്പെയിനും ഫ്രാൻസുമാണ് കൊറോണ ബോണ്ടുകൾക്കായി ഏറ്റവും ശക്തമായി വാദിക്കുന്നത്. എതിർക്കുന്നവരിൽ മുന്നിൽ ജർമനിയും നെതർലൻഡ്സും. യൂറോപ്യൻ യൂണിയൻ നേതൃത്വത്തിനും ബോണ്ട് പുറപ്പെടുവിക്കുന്നതിനോടു യോജിപ്പില്ല.
തെക്ക് -വടക്ക് പോര്
ആകെ താറുമാറായി കിടക്കുന്ന ഇതുപോലുള്ള സമയത്ത് ഉപകാരപ്പെട്ടില്ലെങ്കിൽ പിന്നെ എപ്പോഴാണ് യൂറോപ്യൻ യൂണിയനെക്കൊണ്ടുള്ള പ്രയോജനം എന്ന ചോദ്യമാണ് അംഗരാജ്യങ്ങളിൽനിന്ന് ഉയരുന്നത്.
തെക്കൻ രാജ്യങ്ങളായ ഇറ്റലിയെയും സ്പെയിനിനെയും അപേക്ഷിച്ചു സന്പന്നമായ വടക്കൻ രാജ്യങ്ങളായ ജർമനിയെയും നെതർലൻഡ്സിനെയും പോലുള്ളവ വിവേചന പൂർണമായ സമീപനമാണു സ്വീകരിക്കുന്നതെന്ന പരാതിയും ശക്തമാവുന്നുണ്ട്. തെക്കും വടക്കും രാജ്യങ്ങൾ തമ്മിലുള്ള പോരായി ഇതു മാറുന്നു.
ഇതിനിടെ, യൂറോപ്പിലാകമാനം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55,000 പിന്നിട്ടു. രോഗബാധിതരുടെ അഞ്ചു ലക്ഷമായി.
ജോസ് കുന്പിളുവേലിൽ
കൊറോണയിൽ കൈകഴുകി യൂറോപ്യൻ യൂണിയൻ
04:15 PM Apr 09, 2020 | Deepika.com