അമേരിക്കയിൽ കോവിഡ്-19 ബാധിച്ചു നാലുദിവസത്തിനുള്ളിൽ മരിച്ചത് 11 മലയാളികൾ. ഇതോടെ കൊറോണ ബാധിച്ച് അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം പതിനാറായി ഉയർന്നു. ഇതിൽ പത്തിലധികം മരണങ്ങളും ന്യൂയോർക്കിലാണ് സംഭവിച്ചത്. ഒട്ടനവധി മലയാളികൾ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കൂടുതലും ന്യൂയോർക്ക്, ന്യൂജഴ്സി സംസ്ഥാനങ്ങളിലാണ്.
അമേരിക്കൻ മലയാളികളിൽ നല്ലൊരു വിഭാഗം പരസ്പരം അറിയാവുന്നവരാണ്. അതുകൊണ്ടുതന്നെ അടിക്കടിയുണ്ടാകുന്ന മരണങ്ങൾ അമേരിക്കൻ മലയാളികളെ ഭീതിയിലാക്കിയിട്ടുണ്ട്.
കോവിഡ് ബാധിതരുടെ സംഖ്യ അമേരിക്കയിൽ നാലുക്ഷം കടന്നു. മരണസംഖ്യ 13,000 പിന്നിട്ടു. ന്യൂയോർക്കിൽ മാത്രം ഒന്നരലക്ഷത്തിനടുത്ത് കൊറോണ ബാധിതരുണ്ട്. 5500 പേരാണ് ഇതുവരെ ന്യൂയോർക്കിൽ മരിച്ചത്. അതുകൊണ്ടുതന്നെ സാമൂഹി അകലം പാലിക്കുന്നത് അമേരിക്കയിൽ കർശനമാക്കിയിരിക്കുകയാണ്. സാമൂഹി അകലം പാലിക്കാത്തവർക്കുള്ള പിഴ ന്യൂയോർക്കിൽ 500 ഡോളറിൽനിന്ന് 1000 ഡോളറാക്കി ഉയർത്തി. അതുപോലെ ലോക്ക് ഡൗൺ 29 വരെ ന്യൂയോർക്കിൽ നീട്ടി.
മെഡിക്കൽ സ്റ്റാഫിന്റെ ദൗർലഭ്യം പരിഹരിക്കാൻ മെഡിക്കൽ വിദ്യാർഥികൾ, നഴ്സുമാർ എന്നിവർക്ക് നേരിട്ട് രോഗികളെ ചികിത്സിക്കുന്നതിനുള്ള അനുമതി ന്യൂയോർക്ക് ഗവർണർ നൽകിയിട്ടുണ്ട്. ചികിത്സാപിഴവ് സംഭവിച്ചാൽ ഇവർക്കെതിരേ നിയമനടപടി സ്വീകരിക്കില്ല. റിട്ടയർ ചെയ്ത ഡോക്ടർമാരുടെയും നഴ്സുമാരുടെയും ടെക്നീഷന്മാരുടെയും ലൈസൻസ് ഫ്രീയായി പുതുക്കി നൽകി. അവരെ ജോലിയിൽ പുനഃപ്രവേശിപ്പിക്കാനുള്ള ശ്രമം നടന്നുവരുന്നു. ആശുപത്രി ജീവനക്കാരുടെ ലീവുകൾ താത്കാലികമായി റദ്ദാക്കിയിരിക്കുകയാണ്.
വെന്റിലേറ്ററുകളുടെയും മാസ്കുകളുടെയും ക്ഷാമം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ കാര്യങ്ങൾ നിയന്ത്രണവിധേയമാകുമെന്നു കരുതുന്നു.
ഷോളി കുന്പിളുവേലി
അമേരിക്കയിൽ നാലു ദിവസത്തിനുള്ളിൽ മരിച്ചത് 11 മലയാളികൾ
02:08 PM Apr 09, 2020 | Deepika.com