തിരിച്ചടി നേരിടേണ്ടി വരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കു പിന്നാലെ കോവിഡ് പ്രതിരോധത്തിനായുള്ള ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതി നിയന്ത്രണം ഇന്ത്യ പിൻവലിച്ചു. മലേറിയയ്ക്കുള്ള പ്രതിരോധമരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതി നിയന്ത്രണം ഭാഗികമായാണു പിൻവലിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ കോവിഡ്-19 അതിരൂക്ഷമായി ബാധിച്ച രാജ്യങ്ങളിലേക്ക് ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതി നടത്തുമെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
മുപ്പതോളം ലോകരാജ്യങ്ങൾ ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതി നടത്തണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ നിർദേശം അനുസരിച്ചു രാജ്യത്ത് മരുന്നുകന്പനികൾ ഈ മരുന്നിന്റെ ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്. ഹൈഡ്രോക്സി ക്ലോറോക്വിൻ പേറ്റന്റ് ഉള്ള മരുന്നല്ല. പ്രതിവർഷം 20 കോടി യൂണിറ്റ് ഉത്പാദിപ്പിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്റെ മൂന്നു ശതമാനം മാത്രമാണ് ഒരു വർഷം ഇന്ത്യയിൽ ഉപയോഗിച്ചിരുന്നത്.
പിന്നീട് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എടുത്ത ജാഗ്രതയുടെ അടിസ്ഥാനത്തിലാണ് മരുന്നിന് മാർച്ച് 25ന് കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയത്. മുംബൈ ആസ്ഥാനമായ ഇപ്ക ലബോറട്ടറീസും അഹമ്മദാബാദിലെ കാഡില ഹെൽത്ത് കെയറുമാണ് ഇന്ത്യയിലെ ഹൈഡ്രോക്സി ക്ലോറോക്വിന്റെ വലിയ ഉത്പാദകർ.
•ഉന്നതാധികാര സമിതി തീരുമാനം
ട്രംപിന്റെ വിരട്ടലിനു പിന്നാലെ അടിയന്തര മരുന്നുകൾ ലഭ്യമാക്കുമെന്ന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഇന്ത്യ തിങ്കളാഴ്ച തന്നെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് പതിന്നാല് മരുന്നുകളുടെ കയറ്റുമതി നിയന്ത്രണം നീക്കാൻ തീരുമാനമെടുത്തത്.
പിന്നീട് വിദേശകാര്യ വക്താവ് ഇതു സംബന്ധിച്ച വിശദീകരണം നൽകി. എല്ലാ ഉത്തരവാദിത്തമുള്ള സർക്കാരുകളെയുംപോലെ തങ്ങളുടെ ജനതയ്ക്ക് ആവശ്യമായ മരുന്ന് ഉറപ്പാക്കുക എന്നതാണ് ഇന്ത്യയുടെ പ്രാഥമിക പരിഗണന. ഇതോടൊപ്പം താത്കാലികമായി ചുരുങ്ങിയ അളവിൽ മരുന്നുകൾ കയറ്റുമതി നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നുമാണ് വിദേശകാര്യ വക്താവ് പറഞ്ഞത്.
പതിന്നാലു വിഭാഗം മരുന്നുകളുടെ കയറ്റുമതി നിരോധനം പിൻവലിക്കാനുള്ള നിർദേശം ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് നൽകിയെന്നും അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. പാരസെറ്റാമോൾ, ഹൈഡ്രോക്സി ക്ലോറോക്വിൻ എന്നിവയും ഇതിൽ ഉൾപ്പെടും. ഇതു സംബന്ധിച്ച ഉൗഹാപോഹങ്ങളെയും രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളെയും തള്ളിക്കളയുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സമൂഹവുമായി മനുഷ്യത്വപരമായി ഐക്യപ്പെടുകയും സഹകരിക്കുകയുമാണ് വേണ്ടതെന്നാണ് ഇന്ത്യയുടെ കാഴ്ചപ്പാട്. ഇന്ത്യയെ ആശ്രയിക്കുന്ന അയൽരാജ്യങ്ങൾക്കും മരുന്നുകൾ ലഭ്യമാക്കും. ആഭ്യന്തര ആവശ്യത്തിനുള്ള മരുന്നുകൾ ഉറപ്പു വരുത്തിയശേഷം മറ്റു രാജ്യങ്ങൾക്ക് മരുന്നുകൾ നൽകുമെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.
• ട്രംപ് പറഞ്ഞത്:
കോവിഡ് രോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്ന് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തോട് അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിച്ചില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച മോദിയുമായി സംസാരിച്ചിരുന്നു. ഞങ്ങൾക്കാവശ്യമുള്ള മരുന്ന് എത്തിച്ചു നൽകുന്നതിനെ ഞങ്ങൾ വിലമതിക്കും. ഇനി ഇപ്പോൾ അത് ചെയ്തില്ലെങ്കിലും കുഴപ്പമൊന്നുമില്ല. പക്ഷേ തിരിച്ചടിയുണ്ടായേക്കാം. അതുണ്ടാവാതിരിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
ഹൈഡ്രോക്സി ക്ലോറോക്വിനും പാരസെറ്റാമോളും കയറ്റുമതി ചെയ്യുന്നത് ഇന്ത്യയുടെ ആഭ്യന്തര ഉപയോഗത്തിനുള്ളത് ഉറപ്പു വരുത്തിയ ശേഷമായിരിക്കുമെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ട്രംപിന്റെ ഭീഷണി അഭ്യർഥനയായി സ്വീകരിച്ചു; ഇന്ത്യ ലോകത്തിനു മരുന്ന് കൊടുക്കും
07:20 PM Apr 08, 2020 | Deepika.com