സംസ്ഥാനത്ത് 81.45 ശതമാനത്തിലധികം പേരും സൗജന്യ റേഷൻ വാങ്ങിക്കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ല മാറി റേഷൻ ലഭ്യമാകുന്നില്ല എന്ന ഒരു പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആ പരാതി പരിഹരിക്കാൻ നിർദേശം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇത്രയും പേർക്ക് റേഷൻ വിതരണം നടത്തുന്നത് ആദ്യമാണ്. ഇതിനായി പ്രയത്നിച്ച സിവിൽ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ, റേഷൻ വ്യാപാരികൾ, ഇതുമായി ബന്ധപ്പെട്ട തൊഴിലാളികൾ അടക്കമുള്ള മറ്റുവിഭാഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
റേഷനുമായി ബന്ധപ്പെട്ട് അപൂർവമായാണ് ചില പരാതികൾ ഉയർന്നുവന്നത്. ചിലരാകട്ടെ ബോധപൂർവമായി റേഷൻ മോശമാണെന്നതടക്കമുള്ള പ്രചാരണം നടത്താൻ തുനിഞ്ഞു. എന്നാൽ, സമൂഹം ആദരിക്കുന്ന ചിലർ ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്ന് അവരുടെ അനുഭവത്തിലൂടെ പറഞ്ഞത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരുന്നു. ചലച്ചിത്ര നടനും നിർമാതാവുമായ മണിയൻപിള്ള രാജു നടത്തിയ അഭിപ്രായ പ്രകടനം തന്നെ ഇതിന്റെ ഉദാഹരണമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
റേഷൻ കടകളിൽ ആവശ്യമായ എല്ലാ സാധനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ജില്ല മാറി റേഷൻ ലഭ്യമാകുന്നില്ല എന്ന പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആ പരാതി പരിഹരിക്കാൻ നിർദേശം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
81.45 ശതമാനവും സൗജന്യ റേഷൻ വാങ്ങി; സമീപകാല കേരള ചരിത്രത്തിൽ ആദ്യം
08:26 PM Apr 06, 2020 | Deepika.com