പ്രവാസലോകത്തെക്കുറിച്ച് കേരളം ഉത്ക്കണ്ഠാകുലരാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യാത്രാവിലക്കും നിയന്ത്രണങ്ങളും പ്രവാസജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്താകെ വ്യാപിച്ചുകിടക്കുന്ന മലയാളിസമൂഹം എങ്ങനെ ഈ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യുന്നു എന്ന് അറിയാനും അവരെ സഹായിക്കാനും നമുക്കാകെ ഉത്തരവാദിത്തമുണ്ട്. അതോടൊപ്പം പ്രവാസികൾക്ക് കേരളത്തിൽ നടക്കുന്ന കാര്യങ്ങളും അറിയേണ്ടതുണ്ട്. പ്രവാസിസമൂഹത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായി കഴിഞ്ഞദിവസം വീഡിയോ കോണ്‍ഫറൻസ് നടത്തി.
22 രാജ്യങ്ങളിൽനിന്നുള്ള 30 പ്രവാസി മലയാളികളാണ് സംസാരിച്ചത്. ലോക കേരള സഭാംഗങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ളവർ പങ്കെടുത്തു. ഓരോ മേഖലയിലും വ്യത്യസ്ത വിഷയങ്ങളാണ്. യാത്രാവിലക്കും നിയന്ത്രണങ്ങളും പ്രവാസജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി ആ കോണ്‍ഫറൻസിൽ പ്രതിപാദിക്കപ്പെട്ടു. കേന്ദ്ര സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങളും എംബസികൾ മുഖേന ചെയ്യേണ്ടതും പ്രവാസികൾ ചൂണ്ടിക്കാട്ടി.
എല്ലാ പ്രവാസി മലയാളികളുമായും നേരിട്ട് സംവദിക്കണമെന്ന താൽപര്യമാണുള്ളത്. പരമാവധി ആളുകളെ പങ്കെടുപ്പിച്ചാണ് വീഡിയോ കോണ്‍ഫറൻസ് നടത്തിയത്. എന്നാൽ, അതിൽ പങ്കെടുത്ത എല്ലാവർക്കും സംസാരിക്കാൻ അവസരം ലഭിച്ചില്ല. ചിലരെ ഉൾപ്പെടുത്താനും കഴിഞ്ഞില്ല. പ്രവാസി സമൂഹവുമായി കൂടുതൽ ചർച്ചകൾ നടത്തും. പുതിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് അവർക്കുവേണ്ടി ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
യാത്രാവിലക്കും നിയന്ത്രണങ്ങളും പ്രവാസജീവിതത്തെ മാറ്റിമറിച്ചു: മുഖ്യമന്ത്രി
08:25 PM Apr 06, 2020 | Deepika.com