സാലറി ചലഞ്ച് ഉത്തരവ് ഈയാഴ്ച പുറത്തിറങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്. പൊതുമേഖലാ സ്ഥാപനങ്ങളിലും സാലറി ചലഞ്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരുമായി ചർച്ച ചെയ്യുന്നതിൽ തീരുമാനമായില്ല. ജീവനക്കാരുടെ ഒരു മാസത്തെ ശന്പളം വേണമെന്നുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ. പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നുള്ളവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ഒരു മാസത്തെ ശന്പളം നൽകാൻ തയാറുള്ളവർക്ക് അത് മൂന്നോ നാലോ ഗഡുക്കളായി നൽകാൻ സാവകാശം അനുവദിക്കുന്നതാണ് സർക്കാർ ആലോചിക്കുന്നത്. അതിന് തയാറാകാത്തവരുടെ ഏപ്രിൽ, മേയ് മാസത്തെ ശന്പളം 50 ശതമാനംവീതം വെട്ടിക്കുറയ്ക്കും. എല്ലാവരും മൊത്തം ശന്പളം നൽകിയാൽ 3000 കോടിയിലധികം രൂപ സർക്കാരിന് കിട്ടും.
ജീവനക്കാർ ഒരുമാസത്തെ ശന്പളം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം അഭ്യർഥിച്ചിരുന്നു. എന്നാൽ ശന്പളം സ്വീകരിക്കുന്നതിന് ഉത്തരവിറങ്ങിയില്ല. പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് കോടതിയിൽ ചോദ്യംചെയ്യപ്പെട്ടതിനാൽ ഇത്തവണ നിയമവശങ്ങൾകൂടി സൂക്ഷ്മമായി പരിശോധിച്ചശേഷമേ ഉത്തരവിറക്കൂ.
കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ ജീവനക്കാരുടെ സംഘടനകൾ സാലറി ചലഞ്ച് തത്ത്വത്തിൽ അംഗീകരിച്ചതിനാൽ ഭൂരിഭാഗം ജീവനക്കാരും സ്വമേധയാ പങ്കെടുക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
സാലറി ചലഞ്ച് ഉത്തരവ് ഉടന്‍, പൊതുമേഖലയിലും ശമ്പളം പിടിക്കും: തോമസ് ഐസക്
07:27 PM Apr 06, 2020 | Deepika.com