ലോക്ക്ഡൗണ്‍ കാലാവധി ഏപ്രിൽ 14ന് അവസാനിക്കാനിരിക്കെ രാജ്യത്തെ റെയിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക തീരുമാനമൊന്നും വന്നിട്ടില്ലെങ്കിലും റെയിൽവേ ഇതുസംബന്ധിച്ച് തയാറെടുപ്പുകൾ തുടങ്ങി. ഗതാഗതം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച് രൂപരേഖ തയാറാക്കാൻ വിവിധ സോണുകൾക്ക് റെയിൽവേ നിർദേശം നൽകി.
ബുക്കിംഗ് സൂപ്പർവൈസേഴ്സ്, റെയിൽവേ സുരക്ഷാ കമ്മീഷണർ, ചീഫ് ടിക്കറ്റ് ഇൻസ്പെക്ടേഴ്സ് തുടങ്ങിയവരോടാണ് ഭാവി കാര്യങ്ങളെക്കുറിച്ചും ജീവനക്കാരെ വിന്യസിക്കുന്നതിനെക്കുറിച്ചും പദ്ധതി തയാറാക്കാൻ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
കർശനമായ നിയന്ത്രങ്ങളോടെയാകും ഗതാഗതം പുനഃരാരംഭിക്കുക. അതിനായി പ്രത്യേക പ്രോട്ടോക്കോൾ തന്നെ പിന്തുടരാനാണ് ആലോചന. തെർമൽ സ്ക്രീനിംഗ് അടക്കം യാത്രക്കാരെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.
ഗതാഗതം ആരംഭിക്കുന്നതോടെ ജനത്തിരക്ക് സ്വഭാവികമായും ഉണ്ടാകുമെന്ന് റെയിൽവേ കരുതുന്നു. അതുകൊണ്ടു തന്നെ യാത്രക്കാർക്കെല്ലാം മാസ്ക് അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കാനും ആലോചിക്കുന്നു.
ആദ്യഘട്ടത്തിൽ ഭാഗികമായായിരിക്കും സർവീസ് ആരംഭിക്കുക. ഇതു സംബന്ധിച്ച് തീരുമാനങ്ങളെടുക്കാൻ വിവിധ സോണുകൾക്ക് നിർദേശം നൽകി. കൊറോണ ഹോട്ട്സ്പോട്ട് മേഖലകളുടെ കാര്യത്തിലും എന്തു ചെയ്യണമെന്ന് റെയിൽവേ ഉടൻ തീരുമാനമെടുക്കും.
റെയിൽ ഗതാഗതം പുനഃസ്ഥാപിക്കുക കർശന നിയന്ത്രണങ്ങളോടെ
05:30 PM Apr 06, 2020 | Deepika.com