അഞ്ചു മലയാളി നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ച ദിൽഷാദ് ഗാർഡനിലെ ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് ഡോക്ടർക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്നു നടത്തിയ പരിശോധനയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഈ ഡോക്ടർ മാർച്ച് 16 മുതൽ 21 വരെ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയിരുന്നു.
ഇദ്ദേഹവുമായി നേരിട്ടു സന്പർക്കം പുലർത്തിയ തമിഴ്നാട് സ്വദേശി മെയിൽ നഴ്സിനാണ് പിന്നീട് വൈറസ് സ്ഥിരീകരിച്ചത്. പിന്നീടാണ് ആശുപത്രിയിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന മലയാളി നഴ്സുമാർക്കും രോഗം സ്ഥിരീകരിച്ചത്.
ആശുപത്രിയിൽ നഴ്സുമാരുടെ ചുമതലയുണ്ടായിരുന്ന നഴ്സിംഗ് ഡയറക്ടർ ലോക്ക് ഡൗണ് പ്രഖ്യാപിച്ച അന്നു മുതൽ അവധിയിലാണ്. പനിയും ചുമയും ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉണ്ടായപ്പോൾ ടെസ്റ്റ് ചെയ്യണമെന്ന് നഴ്സുമാർ ആവശ്യപ്പെട്ടെങ്കിലും കാൻസർ ആശുപത്രിയിൽ കോവിഡ് പടരാനിടയില്ലെന്നു പറഞ്ഞ് ആശുപത്രി അധികൃതർ ഈ ആവശ്യം തള്ളുകയായിരുന്നു. ആശുപത്രിയിൽ കഴിയുന്ന 38 കാൻസർ രോഗികളുടെ അവസ്ഥയും ആശങ്കയിലാണ്.
ഇതുവരെ കോവിഡ് രോഗികളെ ചികിത്സിക്കാതിരുന്ന കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും വൈറസ് ബാധ എങ്ങനെയുണ്ടായി എന്നത് ദുരൂഹമാണ്. ആദ്യം കോവിഡ് സ്ഥിരീകരിച്ച റസിഡന്റ് ഡോക്ടറെ യുകെയിലുള്ള ബന്ധുക്കൾ അടുത്തയിടെ സന്ദർശിച്ചിരുന്നു എന്നും വിവരമുണ്ട്.
രാജീവ് ഗാന്ധി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലേക്കും എൽഎൻജെപി ആശുപത്രിയിലേക്കും മാറ്റിയ നഴ്സുമാർക്ക് ആവശ്യമായ ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മലയാളികളടക്കം മറ്റു മുപ്പതോളം ജീവനക്കാർ നിരീക്ഷണത്തിൽ കഴിയുകയാണ്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന മലയാളി നഴ്സ് സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ദുരവസ്ഥ വിവരിച്ചതോടെയാണ് വിഷയം വാർത്തകളിലൂടെ പുറത്തെത്തിയത്.
ആശുപത്രികളിൽ ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതിരുന്നതുകൊണ്ടാണ് ഡോക്ടർമാർക്കും മലയാളികൾ ഉൾപ്പടെയുള്ള നഴ്സുമാർക്കും കോവിഡ് പകർന്നതെന്നാണ് സ്വകാര്യ ആശുപത്രിയിലെ മലയാളി നഴ്സുമാർ പറഞ്ഞത്. വിഷയം ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉൾപ്പടെയുള്ളവർക്ക് കത്തെഴുതിയിട്ടും നടപടിയുണ്ടായില്ല.
സ്വകാര്യ ആശുപത്രിയിൽ വൻവീഴ്ച
കോവിഡ് -19 പ്രതിരോധത്തിൽ ഡൽഹിയിലെ സ്വകാര്യ ആശുപത്രി വൻ വീഴ്ച വരുത്തി. ഡൽഹി പഞ്ചാബി ബാഗിലെ മഹാരാജാ അഗ്രസേൻ ആശുപത്രിയിലാണ് കോവിഡ് ബാധിതൻ എന്നറിയാതെ രോഗിയെ ചികിത്സിച്ചത്. ഇതിനു പിന്നാലെ ആശുപത്രിയിലെ മറ്റു രണ്ടു രോഗികൾക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുകയും അതിൽ ഒരാൾ ആർഎംഎൽ ആശുപത്രിയിലേക്ക് മാറുകയും ചെയ്തു.
ഏപ്രിൽ മൂന്നിന് കോവിഡ് ബാധിച്ച മൂന്നാമത്തെ രോഗി മഹാരാജ അഗ്രസേൻ ആശുപത്രിയിൽ തന്നെ മരിച്ചതോടെയാണ് ഭീതി വർധിച്ചത്. ഇതുവരെ ആശുപത്രിയിലെ നാലു നഴ്സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് കോവിഡ് സ്ഥീരികരിച്ചു. പന്ത്രണ്ടു മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ളവരുടെ സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മഹാരാജാ ആശുപത്രിയിൽനിന്ന് രോഗിയെ മാറ്റിയ ഗംഗാറാം ആശുപത്രിയിലെ 108 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. 55-ൽ അധികം മലയാളി നഴ്സുമാരാണ് ഇവിടെ ജോലി ചെയ്യുന്നത്.
മഹാരാജാ അഗ്രസേൻ ആശുപത്രിക്കുണ്ടായ വീഴ്ച മറ്റൊരു ആശുപത്രിയുടെ പ്രവർത്തനത്തക്കൂടി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മാർച്ച് പത്തിനാണ് ഇവിടെ ന്യൂറോളജി വിഭാഗത്തിൽ ചികിത്സ തേടി ഒരു രോഗി അഡ്മിറ്റാകുന്നത്. തുടർന്നു വൃക്കയുടെ പ്രവർത്തനം അവതാളത്തിലായ രോഗിയെ വെന്റിലേറ്ററിലേക്കു മാറ്റി. എന്നിട്ടും കോവിഡ് പരിശോന നടത്താൻ ആശുപത്രി അധികൃതർ തയാറായില്ല.
ഇതിനിടയിൽ മാർച്ച് 30ന് രോഗി സ്വയം ഡിസ്ചാർജ് വാങ്ങി ഗംഗാ റാം ആശുപത്രിയിലേക്കു പോയി. അവിടെ സാധാരണ നിലയിൽ പരിശോധന തുടർന്നു. ഇടയ്ക്കു സംശയം തോന്നിയപ്പോൾ കോവിഡ് പരിശോധന നടത്തുകയും പോസിറ്റീവാണെന്നു കണ്ടെ ത്തുകയും ചെയ്തു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇവിടെ ചികിത്സയിൽ കഴിഞ്ഞിരുന്ന മറ്റു രണ്ടു രോഗികൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചത്.
തുടർന്ന് മഹാരാജാ ആശുപത്രിയിലെ ഒരു ഡോക്ടർക്കും നാലു നഴ്സുമാർക്കും ഒരു രോഗിക്കും കോവിഡ് സ്ഥീരികരിച്ചു. പന്ത്രണ്ടു മലയാളി നഴ്സുമാർ ഉൾപ്പെടെ 27 പേരുടെ സാന്പിളുകൾ പരിശോനയ്ക്ക് അയച്ചിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ചിട്ടും മുൻകരുതൽ സ്വീകരിക്കാൻ മഹാരാജാ അഗ്രസേൻ ആശുപത്രി അധികൃതർ തയാറായില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
ഡൽഹി ആശുപത്രിയിൽ കോവിഡ് പടർന്നത് ഡോക്ടറിൽനിന്ന്
11:30 AM Apr 06, 2020 | Deepika.com