ബ്രിട്ടനിൽ കോവിഡ് ബാധ മൂലമുള്ള മരണം പ്രഭേദമെന്യേ സംഭവിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്നലെ അഞ്ചു വയസുകാരനും 24 വയസുകാരനായ അസിസ്റ്റന്റ് നഴ്സും കോവിഡ് മൂലം മരിച്ചു. കോവിഡ്-19 ബാധിതനായ രോഗിയെ പരിചരിച്ച വാറ്റ് ഫോർഡ് ആശുപതിയിലെ തദ്ദേശീയനായ നഴ്സ് ആയിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങിയ നഴ്സുമാരും മുപ്പതുകളിൽ ഉള്ളവരായിരുന്നു.
മുന്നറിയിപ്പ്
ലോക്ക് ഡൗൺ നിയന്ത്രണങ്ങളും സോഷ്യൽ ഡിസ്റ്റൻസിംഗ് നിയമങ്ങളും കർശനമായി നിലനിൽക്കുന്നുവെന്നു പറയുമ്പോഴും ഇന്നലെ കൂട്ടംകൂടി ആളുകൾ അനുകൂലമായ കാലാവസ്ഥ ആസ്വദിക്കാൻ പുറത്തിറങ്ങുന്നുവെന്നതാണ് കാണുന്നത്. ഇന്നലെ സൗത്ത് ലണ്ടനിലെ ബ്രോക്ക്വെൽ പാർക്കിൽ മാത്രം ഏതാണ്ട് മൂവായിരത്തോളം പേർ എത്തിയെന്നാണ് കണക്കുകൾ.
പോലീസ് ഇവരെ വിരട്ടിയോടിച്ചെന്നും സസെക്സിലെ ഒരു പാർക്കിൽ ആളുകൾ പിറന്നാൾ ആഘോഷങ്ങൾക്കായി എത്തിയെന്നും ലോക്കൽ കൗൺസിൽ പുറത്തിറക്കിയ ട്വീറ്റിൽ പറയുന്നു.ആളുകൾ നിയമം പാലിക്കാതെ വരികയാണെങ്കിൽ വ്യായാമം ചെയ്യാനുള്ള അനുവാദം ഉൾപ്പെടെ പിൻവലിക്കുമെന്നു സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കെയർ ഹോമുകളിൽ
പ്രായമുള്ളവർ താമസിക്കുന്ന കെയർ ഹോമുകളിലും മരണം സംഭവിക്കുന്നതായുള്ള വാർത്തകൾ വന്നതോടെ കെയർ ഇൻഡസ്ട്രിയും ആശങ്കയിലാണ്. രോഗം മൂലമുള്ള ജീവനക്കാരുടെ കുറവു നികത്തുന്നതു പലപ്പോഴും ഏജൻസികളിൽ ജോലിചെയ്യുന്ന ജീവനക്കാരെ ഉപയോഗിച്ചാണ്. എന്നാൽ, നഴ്സിംഗ് ഹോമുകളിൽ മാറിമാറി ഏജൻസി ജീവനക്കാർ ജോലിക്ക് എത്തുന്നതു നഴ്സിംഗ് ഹോമുകൾക്കും ഭീഷണിയായിട്ടുണ്ട്.
രോഗബാധയുള്ള ഒരു നഴ്സിംഗ് ഹോമിൽ ജോലി ചെയ്ത ശേഷം രോഗബാധ ഇല്ലാത്തിടത്തേക്കും ഇവർ ജോലിക്ക് എത്തുന്നതു രോഗവ്യാപനത്തിനു കാരണമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന ആലോചനയിലാണ് രാജ്യത്തെ കെയർ പ്രൊവൈഡർമാർ. നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കായുള്ള കോവിഡ് പരിശോധന ദ്രുതഗതിയിൽ മുന്നോട്ടുപോകുന്നുണ്ട്. കൂടുതൽ വെന്റിലേറ്ററുകൾ ലഭ്യമാക്കാൻ നിർമാണ കമ്പനികളോടു സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാളി വിദ്യാർഥികൾ
ബ്രിട്ടനിൽ അടുത്ത കാലത്ത് എത്തിയ മലയാളി വിദ്യാർഥികളിൽ പലരും നാട്ടിലേക്കു പോകാനുള്ള സംവിധാനം സർക്കാർ ഒരുക്കിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു രംഗത്തുവന്നിട്ടുണ്ട്. യൂണിവേഴ്സിറ്റികളിൽ ക്ലാസുകൾ നടക്കുന്നില്ല. എല്ലാവരും മുറിക്കുള്ളിൽ അടച്ചിരിക്കുകയാണ് . മിക്കവാറും വിദ്യാർഥികൾ തങ്ങളുടെ ദൈനംദിന ചെലവുകൾക്കു പണം കണ്ടെത്തിയിരുന്നതു പാർട്ട്ടൈം ജോലികൾ ചെയ്താണ്.
എന്നാൽ, ഇതെല്ലാം നിലച്ചതോടെ പലരും വാടകയ്ക്കും മറ്റു ചെലവുകൾക്കുമായി ബുദ്ധിമുട്ടുകയാണ്. അതിനാൽ കാര്യങ്ങൾ പഴയ പടി ആകുന്നതുവരെ എങ്ങനെ പിടിച്ചുനിൽക്കുമെന്നു പലർക്കും അറിയില്ല. അതിനാലാണ് നാട്ടിലേക്കു മടങ്ങാൻ സൗകര്യമൊരുക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നത്.
രാജ്യം കനത്ത വെല്ലുവിളികളെ നേരിടുന്ന ഈ സമയത്തു എല്ലാ രാഷ്ട്രീയകക്ഷികളും സർക്കാരിനൊപ്പം പ്രവർത്തിക്കണമെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭ്യർഥിച്ചിരുന്നു. സർക്കാരിനൊപ്പം അണിചേരുമെന്നു ലേബർ പാർട്ടി സർസ്റ്റർമാർ പ്രതികരിച്ചിട്ടുണ്ട്.
ഷൈമോൻ തോട്ടുങ്കൽ
ബ്രിട്ടനിൽ കോവിഡ് മൂലമുള്ള മരണം പ്രായഭേദമെന്യേ
11:10 AM Apr 06, 2020 | Deepika.com