നിസാമൂദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത എട്ട് മലേഷ്യന്‍ പൗരന്മാരെ ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ വച്ച് പിടികൂടി. ഡല്‍ഹിയില്‍ പല സ്ഥലങ്ങളിലായി ഒളിച്ച് കഴിയുകയായിരുന്ന ഇവര്‍ മലേഷ്യയിലേക്ക് പോകുവാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് പിടിയിലാകുന്നത്. ഇവരെ ഡല്‍ഹി പോലീസിനും ആരോഗ്യ വകുപ്പിനും കൈമാറാനാണ് തീരുമാനം.
അതേസമയം, സമ്മേളനത്തിൽ പങ്കെടുത്ത അഞ്ഞൂറോളം വിദേശികൾ പരിശോധനയ്ക്കു ഹാജരാകാതെ ഒളിവിൽ കഴിഞ്ഞെന്നാണ് ഡൽഹി പോലീസ് പറയുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം രാജ്യങ്ങളിലേക്കു മടങ്ങാൻ കഴിയാതിരുന്ന വിദേശികൾ ഡൽഹിയിലെ തബ്ലീഗ് പ്രവർത്തകരുടെ സഹായത്തോടെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞുവരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം നിസാമുദീൻ മർക്കസിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച്, ഇന്റലിജന്റ്സ് സംഘങ്ങൾ വ്യാപക തെരച്ചിലാണു നടത്തിയത്. ഡൽഹിയിലെ വിവിധ മദ്രസകളിലും മോസ്കുകളിലും വിദേശികളായ പ്രവർത്തകർക്ക് അഭയം നൽകണമെന്ന് തബ്ലീഗ് ജമാഅത്ത് സന്ദേശം നൽകിയിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
വടക്കൻ ഡൽഹി, വടക്കുകിഴക്കൻ ഡൽഹി, തെക്കു കിഴക്കൻ ഡൽഹി, രോഹിണി, പടിഞ്ഞാറൻ ഡൽഹി എന്നിവിടങ്ങളിൽനിന്നാണ് വിദേശികളായ തബ്ലീഗ് പ്രവർത്തകരെ പോലീസ് കണ്ടെത്തിയത്.
നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത എട്ട് മലേഷ്യൻ പൗരന്മാർ പിടിയിൽ
06:27 PM Apr 05, 2020 | Deepika.com