5 ജി മൊബൈൽ ടവറുകളാണ് കൊറോണ വൈറസ് വ്യാപനത്തിനു കാരണമെന്ന പ്രചരണം വ്യാജവും പൂർണമായും തെറ്റുമാണെന്ന് ബ്രിട്ടൻ. വ്യാജവാർത്തയെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൊബൈൽ ടവറുകൾക്ക് ആളുകൾ തീയിട്ടിരുന്നു.
ബെർമിങ്ഹാം, ലിവർപൂൾ, മെല്ലിംഗ്, മെർസിസൈഡ് എന്നിവിടങ്ങളിലെ ടവറുകൾക്കാണ് തീയിട്ടത്. ഇത് അവശ്യ സേവനങ്ങളെ ഉൾപ്പെടെ ബാധിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് വ്യാജപ്രചരണം നടന്നത്. ഫേസ്ബുക്കും യുട്യൂബും ആണ് വ്യാജപ്രചരണത്തിന് വ്യാപകമായി ഉപയോഗിച്ചത്.
5 ജി ഗൂഡാലോചന സിദ്ധാന്തം ശാസ്ത്രീയ അടിത്തറയില്ലാത്ത വ്യാജവാർത്തയാണ്. ഇത് വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ഇംഗ്ലണ്ട് നാഷണൽ ഹെൽത്ത് സർവീസ് മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ് പറഞ്ഞു.
5ജി വാർത്ത തീർത്തും അസംബന്ധമാണ്, വിഢിത്തമാണ്. ഇത് ഏറ്റവും മോശം വ്യാജ വാർത്തയാണ്. മൊബൈൽ ഫോൺ നെറ്റ്വർക്കുകൾ നമുക്കെല്ലാവർക്കും നിർണായകമായി വന്നിരിക്കുന്ന സമയമാണിതെന്നാണ് യാഥാർഥ്യം. അടിയന്തര സർവീസുകളും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം പ്രവര്‍ത്തിക്കുന്നത് മൊബൈല്‍ നെറ്റ്വര്‍ക്കിന്റെ സഹായത്തോടെയാണ്.
ഒരു ജനത ആവശ്യസര്‍വീസുകളുടെ സഹായത്തിനായി മൊബൈല്‍ നെറ്റ്വര്‍ക്കുകളെ ആശ്രയിക്കുമ്പോള്‍ ഇത്തരം സാമൂഹിക വിരുദ്ധ പ്രവൃത്തി ചെയ്യുന്നത് അന്യായമാണെന്നും പോവിസ് കൂട്ടിച്ചേര്‍ത്തു. ഇത് അപകടരമായ വിഢിത്തമാണെന്ന് ബ്രിട്ടീഷ് കാബിനറ്റ് ഓഫീസര്‍ മിനിസ്റ്റര്‍ മൈക്കൾ ഗോവ് പറഞ്ഞു.
കൊറോണയ്ക്കു കാരണം 5ജി..! ബ്രിട്ടനിൽ മൊബൈൽ ടവറുകൾക്ക് തീയിട്ട് ജനം
06:03 PM Apr 05, 2020 | Deepika.com