കേരളത്തിൽ നിന്നുള്ള രോഗികളെ ചികിത്സിക്കരുതെന്ന വിവാദ ഉത്തരവ് തിരുത്തി കർണാടക. ദക്ഷിണ കന്നഡ ഡിഎംഒയാണ് പഴയ ഉത്തരവ് തിരുത്തി പുതിയ ഉത്തരവിറക്കിയത്. മംഗളൂരുവിലെ ആശുപത്രികളിൽ കേരളത്തിൽ നിന്നുള്ളവരെ പ്രവേശിപ്പിക്കരുതെന്നായിരുന്നു കർണാടകയുടെ ഉത്തരവ്.
കർണാടക ഇതുസംബന്ധിച്ച നിർദേശം ആശുപത്രികൾക്ക് രേഖാമൂലം നൽകി. ഏപ്രിൽ രണ്ടിനാണ് കേരളത്തിൽനിന്നുള്ള രോഗികൾക്കും വാഹനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയത്.
കർണാടക അതിർത്തി അടച്ച് രോഗികൾക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്നു കേരളം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കാസർഗോഡ്-മംഗളൂരു ദേശീയ പാത അടയ്ക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചികിത്സ നിഷേധിക്കാനാകില്ലെന്ന് സുപ്രീംകോടതിയും വാക്കാൽ പരാമർശിച്ചിരുന്നു.
കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ചികിത്സ നിഷേധിച്ചതെന്നാണ് കർണാടകയുടെ വാദം. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് വിലക്കെന്നും കർണാടക വ്യക്തമാക്കിയരുന്നു. കർണാടകയുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
കേരളത്തിലെ രോഗികളെ ചികിത്സിക്കരുതെന്ന ഉത്തരവ് തിരുത്തി കർണാടക
06:35 PM Apr 04, 2020 | Deepika.com